
വാഷിംഗ്ടൺ: 70-ൽ അധികം രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിക്ക് 10% മുതൽ 41% വരെ പുതിയ താരിഫുകൾ ഏർപ്പെടുത്തി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. “പരസ്പര താരിഫ് പദ്ധതി”യുടെ ഭാഗമായി ഇന്ത്യയ്ക്ക് 25% തീരുവയാണ് ചുമത്തിയിരിക്കുന്നത്. ഇത് സംബന്ധിച്ച എക്സിക്യൂട്ടീവ് ഉത്തരവിൽ ട്രംപ് ഒപ്പുവെച്ചതായി വൈറ്റ് ഹൗസ് അറിയിച്ചു.
പുതിയ താരിഫുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വരുമെന്ന് ട്രംപ് ഭരണകൂടം അറിയിച്ചു. അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് മറ്റ് രാജ്യങ്ങൾ ഉയർന്ന നികുതി ചുമത്തുന്നുണ്ടെന്നും, ഇത് യുഎസിന്റെ സമ്പദ്‌വ്യവസ്ഥയെ ദോഷകരമായി ബാധിക്കുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് ട്രംപിന്റെ ഈ നടപടി.
പുതിയ താരിഫ് പ്രഖ്യാപനത്തോടെ ഇന്ത്യയുമായുള്ള വ്യാപാരബന്ധത്തിൽ കൂടുതൽ അനിശ്ചിതത്വം ഉടലെടുത്തിട്ടുണ്ട്. അതേസമയം, ഈ വിഷയത്തിൽ യുഎസുമായി ചർച്ചകൾ നടത്തുമെന്ന് ഇന്ത്യയുടെ വാണിജ്യ മന്ത്രാലയം അറിയിച്ചു. എന്നാൽ താരിഫുകൾ അമേരിക്കൻ സമ്പദ്‌വ്യവസ്ഥയെ കൂടുതൽ ശക്തമാക്കുമെന്നാണ് ട്രംപിന്റെ പക്ഷം.
ട്രംപിന്റെ ഈ നീക്കം ആഗോളതലത്തിൽ ഒരു പുതിയ വ്യാപാര യുദ്ധത്തിന് വഴിവെക്കുമോ എന്ന ആശങ്കയും ഉയർത്തുന്നുണ്ട്. ലോകസമ്പദ്‌വ്യവസ്ഥയുടെ വളർച്ചയെ ഇത് മന്ദഗതിയിലാക്കുമെന്നും പണപ്പെരുപ്പം വർദ്ധിപ്പിക്കുമെന്നും സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.