
തീവ്രമായ പ്രാദേശിക സംഘർഷ സാധ്യത കണക്കിലെടുത്ത്, ബാഗ്ദാദിലെ യു.എസ്. എംബസിയിലെ അത്യാവശ്യമല്ലാത്ത എല്ലാ ജീവനക്കാരോടും രാജ്യം വിടാൻ ഉത്തരവിടാൻ അമേരിക്ക തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. യു.എസ്. സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് ഈ നീക്കത്തിന് ഒരുങ്ങുകയാണെന്ന് പേര് വെളിപ്പെടുത്താത്ത രണ്ട് യു.എസ്. ഉദ്യോഗസ്ഥർ അറിയിച്ചു.
നിലവിൽ ബാഗ്ദാദിലെ എംബസിയിൽ പരിമിതമായ ജീവനക്കാരാണുള്ളത്. ഈ ഉത്തരവ് വലിയൊരു വിഭാഗം ജീവനക്കാരെ ബാധിക്കില്ല. എന്നിരുന്നാലും, ബഹ്‌റൈൻ, കുവൈറ്റ് എന്നിവിടങ്ങളിലെ അത്യാവശ്യമല്ലാത്ത ജീവനക്കാർക്കും അവരുടെ കുടുംബാംഗങ്ങൾക്കും രാജ്യം വിടാനുള്ള അനുമതിയും നൽകിയിട്ടുണ്ട്.
യു.എസ്. എംബസി ബാഗ്ദാദിൽ നിന്ന് ജീവനക്കാരെ ഒഴിപ്പിക്കാനുള്ള സാധ്യതയെ പിന്തുണയ്ക്കാൻ പെന്റഗൺ തയ്യാറാണെന്നും മറ്റൊരു യു.എസ്. ഉദ്യോഗസ്ഥൻ വ്യക്തമാക്കി. ഇറാനുമായുള്ള ആണവ പരിപാടികളെക്കുറിച്ചുള്ള ചർച്ചകൾ വഴിമുട്ടിയതോടെ മേഖലയിൽ സംഘർഷം വർദ്ധിച്ചുവരികയാണ്. ഈ സാഹചര്യത്തിലാണ് അമേരിക്കയുടെ ഈ നീക്കം.