അജിത് കുമാറിന് ക്ലീൻ ചിറ്റ് നൽകി വിജിലൻസ് റിപ്പോർട്ട്; സർക്കാർ അംഗീകരിച്ചാൽ സ്ഥാനക്കയറ്റത്തിന്റെ തടസ്സം മാറും

അനധികൃത സ്വത്ത് സമ്പാദന കേസിൽ എഡിജിപി എംആർ അജിത് കുമാറിന് ക്ലീൻ ചിറ്റ് നൽകി വിജിലൻസ് ഡയറക്ടർ സർക്കാരിന് അന്തിമ റിപ്പോർട്ട് നൽകി. വീട് നിർമാണം, ഫ്‌ളാറ്റ് വാങ്ങൽ, സ്വർണക്കടത്ത് എന്നിവയിൽ അജിത് കുമാർ അഴിമതി നടത്തിയിട്ടില്ലെന്ന് വിജിലൻസ് റിപ്പോർട്ടിൽ പറയുന്നു. സർക്കാർ റിപ്പോർട്ട് അംഗീകരിച്ചാൽ അജിത് കുമാറിന് സ്ഥാനക്കയറ്റത്തിനുള്ള തടസ്സം മാറും.
പിവി അൻവർ നടത്തിയ ആരോപണങ്ങളിലാണ് വിജിലൻസ് അന്വേഷണം നടത്തിയത്. നാല് ആരോപണങ്ങളാണ് അൻവർ ഉന്നയിച്ചിരുന്നത്. കരിപ്പൂർ വഴിയുള്ള സ്വർണക്കടത്തിന് എസ് പി സുജിത്ത് ദാസ് ഒത്താശ ചെയ്‌തെന്നും ഇതിന്റെ വിഹിതം അജിത് കുമാറിന് ലഭിച്ചു എന്നുമായിരുന്നു ഒരു ആരോപണം. കവടിയാറിലെ ആഡംബര വീട് പണിതതിൽ ക്രമക്കേട് എന്നതായിരുന്നു രണ്ടാമത്തെ ആരോപണം.
കുറവൻകോണത്ത് ഫ്‌ളാറ്റ് വാങ്ങി 10 ദിവസത്തിനുള്ളിൽ ഇരട്ടി വിലക്ക് മറിച്ചുവിറ്റു എന്നായിരുന്നു മൂന്നാമത്തെ ആരോപണം. മലപ്പുറം എസ് പിയുടെ ക്യാമ്പ് ഓഫീസിലെ മരം മുറിയിൽ അജിത് കുമാറിന് പങ്കുണ്ടെന്നായിരുന്നു അടുത്ത ആരോപണം. ഇത് നാലും അടിസ്ഥാനരഹിതമാണെന്ന് വിജിലൻസ് കണ്ടെത്തി.