വിപഞ്ചികയുടേത് കൊലപാതകമെന്ന് സംശയം, മൃതദേഹം നാട്ടിലെത്തിക്കണം: കുടുംബം ഹൈക്കോടതിയിൽ

ഷാർജയിൽ മരിച്ച നിലയിൽ കണ്ടെത്തിയ കൊല്ലം കേരളപുരം സ്വദേശി വിപഞ്ചികയുടെയും കുഞ്ഞിന്റെയും മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയെ സമീപിച്ചു. മരണം കൊലപാതകമെന്ന് സംശയിക്കുന്നതായും വിപഞ്ചികയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ ഇടപെടണമെന്നുമാണ് കുടുംബത്തിന്റെ ആവശ്യം
വിപഞ്ചികയുടെ അമ്മയുടെ സഹോദരിയാണ് ഹൈക്കോടതിയെ സമീപിച്ചത്. വിപഞ്ചികയുടെ അമ്മ ഷാർജയിലേക്ക് പോയ സാഹചര്യത്തിലാണ് സഹോദരി ഹൈക്കോടതിയെ സമീപിച്ചത്. വിപഞ്ചികയുടെ അമ്മയ്ക്ക് വേണ്ടിയാണ് ഹർജി. വിപഞ്ചികയുടെയും കുഞ്ഞിന്റെയും മരണം ഭർതൃവീട്ടിലെ ശാരീരിക മാനസിക പീഡനങ്ങളെ തുടർന്നാണെന്ന് ഹർജിയിൽ പറയുന്നു.
40 പവന്റെ ആഭരണങ്ങൾ വിപഞ്ചികയുടെ സമ്മതമില്ലാതെ ഭർത്താവ് എടുത്തുകൊണ്ടു ാേപയി. വിപഞ്ചിക കടുത്ത ശാരീരിക പീഡനങ്ങൾക്ക് ഇരയായി. ഭർതൃവീട്ടുകാർ മൃതദേഹങ്ങൾ അവിടെ സംസ്‌കരിക്കാനുള്ള നീക്കം നടത്തുകയാണ്. തങ്ങൾക്ക് മകളെ അവസാനമായി കാണണമെന്നും ചടങ്ങുകൾ നാട്ടിൽ നടത്തണമെന്നും ആഗ്രഹമുണ്ട്. മൃതദേഹം നാട്ടിലെത്തിക്കാൻ ഹൈക്കോടതി ഇടപെടണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു