വെള്ളത്തിന്റെ കുറവ് പാക്കിസ്ഥാനെ ദുരിതത്തിലാക്കും; കരാർ പുനഃസ്ഥാപിക്കില്ലെന്നും അമിത് ഷാ

കരാറിലെ നിബന്ധനകൾ ലംഘിച്ചതിനാൽ പാക്കിസ്ഥാനുമായുള്ള സിന്ധു നദീജല കരാർ ഒരിക്കലും പുനഃസ്ഥാപിക്കില്ലെന്നും പാക്കിസ്ഥാൻ വെള്ളം കിട്ടാതെ വലയുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കരാർ ഒരിക്കലും പുനഃസ്ഥാപിക്കില്ല. അന്താരാഷ്ട്ര ഉടമ്പടികൾ ഏകപക്ഷീയമായി റദ്ദാക്കാൻ കഴിയില്ലെങ്കിലും നിർത്തലാക്കാൻ ഇന്ത്യക്ക് അവകാശമുണ്ടായിരുന്നു. അത് ഞങ്ങൾ ചെയ്തു
ഇന്ത്യക്ക് അവകാശപ്പെട്ട വെള്ളം ഞങ്ങൾ ഉപയോഗിക്കും. പാക്കിസ്ഥാനിലേക്ക് ഒഴുകിയിരുന്ന വെള്ളം ഒരു കനാൽ നിർമിച്ച് രാജസ്ഥാനിലേക്ക് കൊണ്ടുപോകും. വെള്ളത്തിന്റെ കുറവ് പാക്കിസ്ഥാനെ ദുരിതത്തിലാക്കുമെന്നും അമിത് ഷാ പറഞ്ഞു.
ചിനാബ് നദിയിലൂടെയുള്ള ജലമൊഴുക്ക് ഇന്ത്യ വെട്ടിക്കുറച്ചെന്ന് പാക്കിസ്ഥാൻ നേരത്തെ പറഞ്ഞിരുന്നു. സാധാരണയേക്കാൾ സീസണിലെ ജലമൊഴുക്ക് 21 ശതമാനം കുറഞ്ഞു. സംഭരണികളിലെ വെള്ളത്തിന്റെ അളവിൽ 50 ശതമാനം കുറവുണ്ടായെന്നും പാക്കിസ്ഥാൻ പറഞ്ഞിരുന്നു.