അടിച്ചും തിരിച്ചടിച്ചും ഇസ്രായേലും ഇറാനും; പശ്ചിമേഷ്യയിൽ ആശങ്കയുടെ നിമിഷങ്ങൾ, ഭീതിയോടെ ലോകം

ഒരിടവേളക്ക് ശേഷം അശാന്തി പടർത്തി പശ്ചിമേഷ്യ അതിവേഗം യുദ്ധത്തിലേക്ക് നീങ്ങുന്നു. വ്യാഴാഴ്ച രാത്രി ഇറാനിലേക്ക് ഇസ്രായേൽ നടത്തിയ ആക്രമണത്തിന് തിരിച്ചടിയായി ഇറാൻ ബാലിസ്റ്റിക് അടക്കമുള്ള മിസൈലുകൾ പ്രയോഗിച്ചതോടെ ലോകമൊന്നാകെ ആശങ്കയിലാണ്. സുപ്രധാന ഇസ്രായേൽ നഗരങ്ങൾ ലക്ഷ്യമിട്ടായിരുന്നു ഇറാന്റെ ബാലിസ്റ്റിക് മിസൈൽ ആക്രമണം.
ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. അറുപതിലേറെ പേർക്ക് പരുക്കേറ്റു. ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. ഇരു രാജ്യങ്ങളും ശക്തമായ വ്യോമാക്രമണമാണ് നടത്തുന്നത്. ഇസ്രായേലിനെ അക്ഷരാർഥത്തിൽ ഞെട്ടിച്ചു കൊണ്ടായിരുന്നു ഇറാന്റെ തിരിച്ചടി. ആദ്യം ഡ്രോണുകൾ കൊണ്ട് തുടങ്ങിയ ആക്രമണം പിന്നീട് മിസൈലുകളിലേക്ക് എത്തുകയായിരുന്നു
ജറുസലേമിലും ടെൽ അവീലിലും ഇറാന്റെ മിസൈലുകൾ പതിച്ചു. വ്യാപക നാശനഷ്ടം തന്നെ ഇസ്രായേലിൽ സംഭവിച്ചതായാണ് റിപ്പോർട്ടുകൾ. ഇതിനിടെ ഇറാനിൽ വീണ്ടും ഇസ്രായേൽ ആക്രമണം നടത്തി. ഇറാന്റെ നറ്റാൻസ് ആണവ കേന്ദ്രം ഇസ്രായേൽ തകർത്തു. ഇറാനിലേക്ക് കൂടുതൽ യുദ്ധവിമാനങ്ങൾ പറന്നതായും റിപ്പോർട്ടുകളുണ്ട്