Novel

പ്രിയമുള്ളവൾ: ഭാഗം 38

[ad_1]

രചന: കാശിനാഥൻ

സൂസമ്മേ…… എടി അവര് വന്നു കെട്ടോ..

അച്ചായൻ അകത്തേക്ക് നോക്കി പറഞ്ഞതും ഇളം നീല നിറത്തിൽ വെള്ള എംബ്രോയ്‌ഡറി പൂക്കൾ നെയ്ത നൈറ്റിയും ഇട്ട് കൊണ്ട് വെളുത്ത അല്പം തടി ഉള്ള ഒരു സ്ത്രീ ഇറങ്ങി വന്നു. ഒപ്പം തന്നെ സുന്ദരികളായ രണ്ടു പെൺകുട്ടികളും…

എന്റെ ദൈവമേ…. ഇപ്പൊ അല്ലേ മനസിലായത്, ഇത്രയും സുന്ദരി ആയ ചേച്ചിയെ കണ്ടപ്പോൾ അണ്ണൻ മുട്ട് കുത്തി വീണ് പോയതെന്ന്…

സിറ്റ്ഔട്ടിലേക്ക് കയറി ചെന്നതും മുട്ടൊപ്പം ഇറക്കം ഉള്ള ഒരു ട്രൗസറും ബേബി പിങ്ക് നിറo ഉള്ള ഒരു ബനിയനും ഇട്ട് കൊണ്ട് ഒരു പെൺകുട്ടി വന്നു നന്ദനയുടെ കൈയിൽ പിടിച്ചു കൊണ്ട് ഉച്ചത്തിൽ പറഞ്ഞു.

സാറാമ്മേ വേണ്ട കേട്ടോ… വെറുതെ ഓരോന്ന് പറഞ്ഞു കൊണ്ട് നീയ് ചേച്ചിയെ വിഷമിപ്പിക്കല്ലേ…

പിന്നാലെ ഇറങ്ങി വന്ന മറ്റേ പെൺകുട്ടി അവളെ ശകാരിച്ചു.

മോളെ, കേറി വാ… ഇവളുമാര് പറയുന്നത് ഒന്നും കേൾക്കാൻ നിൽക്കണ്ട കേട്ടോ..

എല്ലാവർക്കും ഉള്ള മറുപടിആയി നന്ദ ചിരിച്ചു കൊണ്ട് നിന്നു.

അച്ചായന് രണ്ടു പെൺകുട്ടികൾ ആണ്.

മൂത്തത് അന്ന…. ബി സി എ ഫൈനൽ ഇയർ ആണ്, രണ്ടാമത്തെത് സാറ,, മിന്നുവിന്റെ പ്രായം ആണ്, പ്ലസ് ടുവിന് പഠിക്കുന്നു.

വിശാലമായ ആ സ്വീകരണ മുറിയിൽ ഇരിക്കുമ്പോൾ നന്ദനയ്ക്ക് മനസ്സിലായി, ഭദ്രന് ആ കുടുംബത്തിലുള്ള സ്ഥാനം എത്രത്തോളം വലുതാണെന്ന് ഉള്ളത്.. കാരണം അത്രമാത്രം അടുപ്പത്തിലായിരുന്നു അവിടെയുള്ളവർ എല്ലാവരും ഭദ്രനോട് പെരുമാറിയത്..
അമ്മുവും മിന്നുവും എങ്ങനെയാണോ, അതേപോലെ തന്നെയായിരുന്നു  അന്നയും സാറയും….. സ്വന്തം ഏട്ടനെ പോലെയാണ് അവർ അവനെ കാണുന്നതെന്ന്, നന്ദുവിന് തോന്നി.

അച്ചായന്റെ ഭാര്യ സൂസന്നാമ്മ, ഭദ്രേനും നന്ദനക്കും കുടിക്കുവാനായി ഇളനീർ ഓരോ ഗ്ലാസ്സിലേക്ക് പകർന്നു കൊണ്ട് വന്നു കൊടുത്തു.

മോളെ…. ഇത് കുടിയ്ക്ക്, എന്നിട്ട് അടുക്കളെലോട്ട് വാന്നേ… നമ്മൾക്ക് ചുമ്മാ വർത്താനം പറഞ്ഞു ഇരിയ്ക്കാം കേട്ടോ.

സൂസമ്മ പറഞ്ഞു നിർത്തിയതും നന്ദന വേഗം എഴുന്നേറ്റ് അവരുടെ ഒപ്പം അടുക്കളയിലേക്ക് നടന്നു.

ഓഹ്… ഈ മമ്മിയുടെ ഒരു കാര്യം, ആ ചേച്ചി ഇവിടെ  മര്യാദയ്ക്ക് ഇരുന്നതായിരുന്നു,,,, വാടി നമുക്കും ചെല്ലാം മമ്മി എന്തൊക്കെ കുശുമ്പ് പറയുന്നത് എന്ന് ഒന്ന് കേൾക്കാം,,..

സാറ ഉറക്കെ പറഞ്ഞതും,ജോസ് അച്ചായൻ അവളെ നോക്കി കണ്ണുരുട്ടി.

എടി പെണ്ണേ നിന്റെ തള്ള കേട്ടാൽ ഉണ്ടല്ലോ, അലക്കി പിഴിഞ്ഞ് അഴയിൽ വിരിച്ച് ഇടും കേട്ടോ പറഞ്ഞില്ലെന്ന് വേണ്ട…

ഓ അതൊക്കെ വെറുതെയാ പപ്പായി…. നടുവിന് വേദനയാണെന്നും പറഞ്ഞ്, മമ്മി അലക്കുകല്ല് കണ്ടിട്ട് വർഷം 12 കഴിഞ്ഞു,,,,

എന്റെ പൊന്നു പപ്പാ, ദയവുചെയ്തൊന്നു മിണ്ടാതിരിക്കുന്നുണ്ടോ ഈ സാധനത്തിന്റെ അടുത്ത് ആണോ പപ്പായുടെ, നിലവാരമില്ലാത്ത ഡയലോഗുകൾ ഇറക്കുന്നത്..

സാറയുടെ തലയ്ക്കിട്ട് ഒരു കൊട്ടും കൊടുത്തുകൊണ്ട് അന്ന അച്ചായനെ നോക്കി പറഞ്ഞു.

ഇരുവരും കൂടി അടുക്കളയിലേക്ക് ചെന്നപ്പോൾ നന്ദനയോടെ കുടുംബത്തിലെ കാര്യങ്ങളൊക്കെ ചോദിച്ചു മനസ്സിലാക്കുകയായിരുന്നു സൂസമ്മ.

ടോണി ഇല്ലേ ഇന്ന്, അനക്കം ഒന്നും കാണുന്നില്ലാലോ…

അച്ചായനോട് ഒപ്പം,  ഫിനാൻസിന്റെ ഓഫീസിലേക്ക് കയറി ചെന്നതായിരുന്നു ഭദ്രൻ

ജോസച്ചായന്റെ രണ്ടാമത്തെ പെങ്ങളുടെ മകനാണ് ടോണി, അയാളെയാണ് അച്ചായൻ ഫിനാൻസ് കമ്പനിയിലെ മാനേജരായി നിയമിച്ചിരിക്കുന്നത്.

വിശ്വസ്തൻ ആണെന്നുള്ള ഉറപ്പിന്മേൽ ഉള്ള നിയമനം  ആണെങ്കിൽ പോലും അച്ചായന്റെ ഇരു കണ്ണുകളും എപ്പോഴും അവന്റെ പിന്നാലെ ഉണ്ട്..

അവന്റെ കുഞ്ഞിനെ സുഖമില്ലാതെ ഒരാഴ്ച ഹോസ്പിറ്റലിൽ ആയിരുന്നുടാ…. ഇന്നലെ ഡിസ്ചാർജ് ചെയ്തത്… വീട് വരെ ഒന്ന് പോയിട്ട് വരാം എന്നും പറഞ്ഞ് വൈകുന്നേരത്തെ വണ്ടിക്ക് അവൻ ഇവിടുന്ന് തിരിച്ചു… ഇനി നാളെയെ വരുവൊള്ളൂ…

ടോണിയുടെ വീട് മുണ്ടക്കയം ആണ്, രണ്ടുമൂന്ന് ആഴ്ച കൂടുമ്പോഴാണ് അവൻ വീട്ടിലേക്ക് പോകാറുള്ളത്. ജോസച്ചായൻ സാമ്പത്തികമായി ഒരുപാട് ഉയർന്ന ആളാണെങ്കിലും അതൊക്കെ സ്വന്തം അധ്വാനം കൊണ്ട് അയാൾ നേടിയെടുത്തതായിരുന്നു, കുടുംബപരമായി നല്ല തറവാട്ടുകാർ ആണെങ്കിലും ,അച്ചായന്റെ പണത്തിന്റെയും പ്രതാപത്തിന്റെയും ഏഴു അയലത്തു പോലും വരില്ല ടോണിയുടെ കുടുംബം, പിന്നെ അച്ചായൻ ഒരു പരോപകാരി ആയതു കൊണ്ട് ടോണിക്ക് ഒരു ജോലി കൊടുത്തത് ആണ്, ഇതേ വരെ ആയിട്ടും ഒരു രൂപയുടെ പോലും കള്ളത്തരങ്ങൾ അവനൊട്ടു കാണിച്ചതുമില്ല.  ഫിനാൻസ് ഓഫീസിലെ മൊത്തം 7 സ്റ്റാഫ് ഉണ്ട്, എങ്കിൽ പോലും എല്ലാ കാര്യങ്ങളും നിയന്ത്രിക്കുന്നത് ടോണിയാണ്. ശരിക്കും പറഞ്ഞാൽ അവനു അതിനുള്ള അധികാരം അച്ചായൻ നൽകിയിട്ടുമുണ്ട്.

കുറച്ചുസമയംഭദ്രനുമായി സംസാരിച്ചു നടന്ന ശേഷം, സാറാമ്മ വന്നു വിളിച്ചപ്പോൾ ഇരുവരും കൂടി ഭക്ഷണം കഴിക്കുവാനായി അകത്തേക്ക് കയറിച്ചെന്നു.

വിഭവസമൃദ്ധമായ വിരുന്നായിരുന്നു സൂസന്നാമ്മ അവർക്ക് വേണ്ടി ഒരുക്കിയത്.

കൊഞ്ചും കരിമീനും കണവയും, താറാവും, ബീഫും,പോർക്കും എല്ലാം ഉണ്ടായിരുന്നു..

ഒക്കെയും ഭദ്രന് വലിയ താല്പര്യമുള്ള വിഭവങ്ങളാണ്,,,

കൊഞ്ച് തീയലും കരിമീൻ മപ്പാസും, പച്ചക്കുരുമുളകിട്ട് വരട്ടിയ താറാവ് റോസ്റ്റും, നല്ല തേങ്ങാക്കൊത്ത് ഇട്ട് നാടൻ വെളിച്ചെണ്ണയിൽ ഉലർത്തിയെടുത്ത ബീഫ് ഫ്രൈ, പോർക്ക്‌ കറി വെച്ചതും, ഒപ്പം തന്നെ പുളിശ്ശേരിയും, അവിയലും, മെഴുക്കു പുരട്ടിയും പാവയ്ക്ക കൊണ്ടാട്ടാവും, ഉണക്ക ചെമ്മീൻ ചമ്മന്തിപൊടിയു,….സാലഡും…

എല്ലാവരും കൂടി ഒരുമിച്ചിരുന്ന് ആണ് ഭക്ഷണം കഴിച്ചത്..

പോർക്കും ബീഫും ഒന്നും നന്ദന കഴിച്ചിരുന്നില്ല..  അവൾ പണ്ട് മുതലേ അങ്ങനെ ആണെന്നും, ഇടക്കാലം കൊണ്ടാണ് മീനും ചിക്കനും ഒക്കെ കഴിച്ചു തുടങ്ങിയതെന്നും പറഞ്ഞു. അതും വല്ല കാലത്തും മാത്രമേ ഉള്ളൂ,,,. അതുകൊണ്ട് ഒരുപാട് കറികൾ ഒന്നും അവൾ എടുത്തു കൂട്ടിയിരുന്നില്ല,,, ആകെ കൂടി വെജിറ്റേറിയൻ വിഭവങ്ങൾ ആയിരുന്നു അവൾ കഴിച്ചത്.. എന്നാൽ അതിനും കൂടി, ആവശ്യത്തിനിരുന്ന് തട്ടി..

ഒരുപാട് തമാശകൾ ഒക്കെ പറഞ്ഞ് കലിപില വർത്തമാനങ്ങളോടു കൂടി,
എല്ലാവരും കൂടി ഇരുന്നു സന്തോഷത്തോടുകൂടിയാണ് ഊണ് കഴിച്ചത്.

വന്നപ്പോൾ നിശബ്ദ യായിരുന്നു നന്ദന ആണെങ്കിൽ സൂസമ്മയോടും സാറയോടും ഒക്കെ കുറേശ്ശെ സംസാരിക്കുവാൻ തുടങ്ങിയിരുന്നു.

അവൾക്കും  താൻ ആ കുടുംബത്തിലെ ആരോ ആണ് എന്നുള്ള ഒരു തോന്നൽ പോലെ ആയിരുന്നു.

അത്രയ്ക്ക് സ്നേഹത്തോടുകൂടിയായിരുന്നു അവരുടെ ഓരോരുത്തരുടെയും ഇടപെഴകൽ..

ഏകദേശം രണ്ടു മണിയോടുകൂടി നന്ദനയും ഭദ്രനും അച്ചായനോടും കുടുംബത്തോടും യാത്രപറഞ്ഞ് ഇറങ്ങി.

ഭദ്രേട്ടാ……

കുറച്ചു അങ്ങട് ചെന്നതും നന്ദന അവന്റെ തോളിൽ ചെറുതായി തട്ടി.

ഹ്മ്മ്….

അവൻ പെട്ടന്ന് തല വെട്ടിച്ചു.

എനിക്ക് വല്ലാത്ത ദാഹം, ഒരു കുപ്പി വെള്ളം മേടിക്കാമോ….

മ്മ്……

ഒന്ന് മൂളിയ ശേഷം അടുത്ത് കണ്ട ചെറിയ ഒരു കടയിലേക്ക് ഭദ്രൻ വണ്ടി ഒതുക്കി നിറുത്തി.

നന്ദനയ്ക്ക് കുടിക്കാൻ ഒരു സോഡാ നാരങ്ങ വെള്ളം മേടിച്ചു കൊടുത്തു.

ആ സമയത്ത് ആയിരുന്നു അവരുടെ തൊട്ടടുത്തായി ഒരു കാർ വന്ന് നിർത്തിയത്.

ഭദ്രൻ തിരിഞ്ഞൊ ന്നു നോക്കിയപ്പോൾ,പെട്ടെന്നവനാളെ പിടികിട്ടിയില്ല..

വിഷ്ണു
സാറ്….

നന്ദന മെല്ലെ മന്ത്രിച്ചു……കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

[ad_2]

Related Articles

Back to top button