" "
Novel

യെസ് യുവർ ഓണർ: ഭാഗം 20

[ad_1]

രചന: മുകിലിൻ തൂലിക

 ” സത്യമാണ്.. ഞാൻ പറഞ്ഞതെല്ലാം സത്യമാണ്.. എനിക്കിതിൽ പങ്കില്ല.. എന്നെ കൊല്ലരുത്.. രക്ഷിക്കണം.. ” അയാൾ വേദനയോടെ സായന്തിന്റെ ദയവിനായ് കെഞ്ചി.. സായന്ത് വണ്ടിയിൽ നിന്ന് ചാടി ഇറങ്ങി കയ്യിലെ ബാക്കി മദ്യം കൂടി വലിച്ച് കുടിച്ച് വലിയൊരു ഊക്കോടെ കയ്യിലെ മദ്യക്കുപ്പി വലിച്ച് എറിഞ്ഞു.. അത് കല്ലിൽ തട്ടി ചിന്നി ചിതറുന്ന ശബ്ദം അവിടെയെല്ലാം മുഴങ്ങി കേട്ടു.. ചിന്തകളുടെ വേലിയേറ്റം നടക്കുന്ന കലുഷിതമായ മനസ്സുമായാണ് സായന്ത് തിരികെ വീട്ടിലേക്ക് എത്തിയത്.. “ആരായിരിക്കും അവർ.. എന്റെ കല്ല്യാണിക്ക് വേണ്ടി തിരഞ്ഞ് നടക്കുന്നവർ..

ഏത് പന്ന മക്കളായാലും ഈ സായന്തിന്റേ കയ്യിൽ കിട്ടുന്നത് വരേ അവനൊക്കെ രണ്ട് കാലിൽ എണീറ്റു നിൽക്കാനാകൂ.. ” ദേഷ്യം സഹിക്കാൻ സാധിക്കാതെ സായന്ത് റൂമിന്റെ ചുവരിൽ ആഞ്ഞിടിച്ചു.. നേരം പുലർന്നപ്പോൾ സായുവാണ് അവനെ ഉറക്കത്തിൽ നിന്നും വിളിച്ചു എണീപ്പിച്ചത്.. കല്ല്യാണിയെ കുറിച്ച് ആലോചിച്ച് എപ്പോഴാ ഉറങ്ങിയതെന്ന് അറിയില്ല.. കുളിച്ച് ഫ്രഷായി താഴേക്ക് ഇറങ്ങി ചെന്ന് സായു തന്ന ചായയും കുടിച്ച് പത്രം നീർത്തി വാർത്തകളിലൂടെ കണ്ണോടികുമ്പോഴാണ് ചന്തയിൽ പോയി കുമാരൻ തിരികെ വരുന്നത് കണ്ടത്..

കയ്യിലെ സാധനങ്ങൾ സായുവിനെ ഏൽപ്പിച്ച് അയാൾ നെടുവീർപ്പോടെ വരാന്തയിൽ ഇരുന്നു.. അയാളെ നോക്കി സായന്ത് നീറഞ്ഞൊരു ചിരി സമ്മാനിച്ച് വീണ്ടും വായന തുടങ്ങി.. കുമാരൻ അവന്റെ മുഖത്തേക്ക് ഉറ്റു നോക്കി ഇരുന്ന് കൊണ്ട് ” ഒരു വാർത്ത കേട്ടോ മോനേ” എന്താന്നുള്ള ഭാവത്തിൽ സായന്ത് പത്രത്തിൽ നിന്ന് തലയുയർത്തി കുമാരനെ നോക്കി ” ആ പരുന്തിന് ആരുടേയോ കയ്യിൽ നിന്നും കണക്കിന് കിട്ടിയിരിക്കുന്നു.. ഇന്ന് രാവിലെ ചന്തയിലെ ചർച്ചാ വിഷയം അതാണ്” അതിനു മറുപടിയായി ഒരു ചിരി മാത്രമാണ് സായന്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടായോളൂ.. “

കൊടുക്കുമ്പോൾ ഒരു മയത്തിലൊക്കെ വേണ്ടേ മോനേ.. മുഖമൊക്കെ വീർത്ത് കെട്ടി കണ്ടാൽ സഹിക്കില്ലെന്നാ പറയുന്നേ.. ” പരുന്തിന് കൊടുത്തത് താനാണെന്ന് കുമാരേട്ടൻ മനസ്സിലാക്കിയതിൽ ചെറിയൊരു ആശങ്ക തോന്നി സായന്തിന്.. കാരണം സായു അറിഞ്ഞാൽ അതൊരു പ്രശ്നമാകും.. ” ഞാൻ സായു മോളോട് പറയില്ല മോനേ.. ഇതിൽ മോനേ കുറ്റം പറയാൻ സാധിക്കില്ല.. മോന്റെ ഭാര്യയെ കണ്ടെത്തി തിരികെ കൊണ്ട് വരാന്നുള്ളത് മോന്റെ കടമയാണല്ലോ.. പക്ഷേ സൂക്ഷിക്കുക.. ഡോക്ടർ പറഞ്ഞത് ഓർമ്മയുണ്ടല്ലോ.. ഞങ്ങൾ എല്ലാവർക്കും മോനേ ആശ്രയമൊള്ളൂ”

അയാളുടെ കണ്ണ് നിറഞ്ഞിരുന്നു സായന്ത് കയ്യിലെ പത്രം മടക്കി അടുത്തുള്ള കസേരയിലേക്ക് വെച്ച് എണീറ്റ് കുമാരന്റെ അരികിലേക്ക് ചെന്നിരുന്നു.. ” കുമാരേട്ടൻ പേടിക്കണ്ട.. ഒന്നും സംഭവിക്കില്ല.. എന്റെ കല്ല്യാണിക്ക് എന്താ സംഭവിച്ചതെന്ന് അറിയാതെ ഇരുട്ടിൽ തപ്പുകയാണ് ഞാൻ.. ഈ യുദ്ധത്തിൽ ഞാൻ തനിയെയാണ് കുമാരേട്ടാ” സായന്തിന്റെ ശബ്ദം ഇടറി ” ഞാനുണ്ട് മോന്റെ കൂടെ… പ്രായം ശരീരത്തെ മാത്രമേ ബാധിച്ചിട്ടൊള്ളൂ.. ഒരു അങ്കത്തിനുള്ള യുവത്വം ഇനിയും ഈ ശരീരത്തിൽ ബാക്കിയുണ്ട്” കുമാരൻ സായന്തിന്റെ തോളിൽ പിടിച്ചു.. അയാളെ നോക്കി നന്ദിപൂർവ്വം ചിരിച്ചു കൊണ്ട് സായന്ത് “

എന്റെ അച്ഛന്റെ അടുത്തിരിക്കുന്ന ഫീലാണ് കുമാരേട്ടന്റെ അടുത്ത് ഇരിക്കുമ്പോൾ.. അതേ സുരക്ഷിതത്വം.. അതേ സ്നേഹം” അവന്റെ വാക്കുകൾ കുമാരനെ കരയിപ്പിച്ചു അയാൾ ഒരു തേങ്ങലോടെ അവനെ കെട്ടിപ്പിടിച്ചു.. ” എനിക്ക് സ്വന്തമെന്നു പറയാൻ നിങ്ങളല്ലേ ഒള്ളൂ.. എന്റെ മക്കളാണ് നിങ്ങൾ രണ്ടാളും” “അല്ലാ എന്താ ഇവിടെ..?” സായുവിന്റെ ശബ്ദം കേട്ടതോടെ ഇരുവരും നിറഞ്ഞ കണ്ണുകൾ തുടച്ച് തിരിഞ്ഞു നോക്കി.. “ഏയ്.. ഞങ്ങൾ വെറുതെ സംസാരിച്ചു ഇരുന്നെന്നൊള്ളൂ” സായന്തായിരുന്നു.. അവരെ നോക്കി ചിരിച്ച് കൊണ്ട് സായു അവർക്കരികിലായി വന്നിരുന്നു.. “അല്ലാ മോനേ ഇനിയെന്നാ കോർട്ടിലേക്ക്.. കേസുകൾ ഒരുപാടായി അവധിയ്ക്ക് വെയ്ക്കുന്നു”

“ഉം.. നാളെ തൊട്ട് പോകാം കുമാരേട്ടാ..” “നാളെയോ.. ഈ തലയിലെ കെട്ടൊന്ന് അഴിച്ചിട്ടു പോരേ സച്ചുവേട്ടാ” സായുവിന്റെ ശബ്ദത്തിൽ പരിഭവം ” അതൊക്കെ മാറികോളും മോളേ.. നമ്മളെ വിശ്വസിച്ചു നീതി തേടി വന്നവരെ നിരാശരാക്കരുതല്ലോ” അതും പറഞ്ഞ് സായുവിന്റെ തലയിൽ തലോടി അവൻ അകത്തേക്ക് പോയി.. അന്നത്തെ ദിവസം കുട്ടികളുടേയും സായുവിന്റേയും കൂടെയാണ് സായന്ത് ചിലവഴിച്ചത്.. പുറമേ സന്തോഷം പ്രകടപ്പിക്കുന്നെണ്ടങ്കിലും കല്ല്യാണിയെ കുറിച്ചുള്ള ഒരു വിവരങ്ങളും അറിയാത്തത് അവനെ വിഷമിപ്പിക്കുന്നണ്ടായിരുന്നു.. പിന്നീടുള്ള ഏതാനും ദിവസങ്ങൾ കോർട്ടും കേസുമായി തിരക്കിലായി സായന്ത്..

അതിനിടയിലും കല്ല്യാണിക്ക് വേണ്ട അന്വേഷണം ഊർജ്ജിതമായി നടത്തുണ്ടായിരുന്നു അവൻ.. എന്നും നിരാശായിരുന്നു ഫലം.. എങ്കിലും അവൾക്കൊന്നും വരുതരുതേന്നുള്ള പ്രാർത്ഥനയോടെ അവൻ എന്നും അന്വേഷണം നടത്തും.. പതിവ് പോലെ തന്റെ ക്ലൈന്റിനെ കാണാൻ ഹോട്ടൽ മറൈൻ പാലസിൽ എത്തിയതാണ് സായന്ത്.. ക്ലൈന്റിനെ കണ്ട് കേസിനെ കുറിച്ചുള്ള ചർച്ച കഴിഞ്ഞ് തിരികെ കാറിൽ കയറാനായി വരുന്നതിനിടയിലാണ് അവന്റെ കണ്ണിലാ കാഴ്ച ഉടക്കിയത്.. അത് കണ്ടത്തോടെ അവന്റെ കണ്ണുകൾ നിറയാൻ തുടങ്ങി.. സന്തോഷം കൊണ്ട് മനസ്സ് തുള്ളി പിടയ്ക്കാൻ തുടങ്ങി..

“കല്ല്യാണി” എന്നും വിളിച്ച് ആ ഹോട്ടലിന്റെ ഗേറ്റ് കടന്ന് പോകാൻ തുടങ്ങിയ കാറിനു പിന്നാലെ അവൻ ഓടി.. അവൻ ഓടിയടുത്തപ്പോഴേക്കൂം കാർ ഗേറ്റ് കടന്ന് പോയിരുന്നു.. അവന്റെ ഓട്ടം കണ്ട് കുമാരൻ കാറുമായി പിന്നാലെ എത്തിയിരുന്നു.. “കയറ് മോനേ” കോ ഡ്രൈവർ സീറ്റിലെ ഡോർ തുറന്ന് അയാൾ പറഞ്ഞു “കുമാരേട്ടാ.. എന്റെ കല്ല്യാണിയാ ആ വണ്ടിയിൽ.. നമ്മുക്ക് ആ വണ്ടിയെ ഫോളോ ചെയ്യണം” അവന്റെ വാക്കുകൾ കേൾക്കേണ്ടി താമസം കുമാരൻ കാറിന്റെ വേഗത വർദ്ധിപ്പിച്ചു.. മുന്പിൽ കാണുന്ന കാറിന് തൊട്ടുപിറകിലായി പാഞ്ഞു.. കല്ല്യാണി കയറിയ വണ്ടി ഓബ്രോ മാളിന്റെ പാർക്കിംഗിലാണ് ചെന്ന് നിന്നത്..

അതിൽ നിന്ന് ഇറങ്ങിയ കല്ല്യാണിയെ കണ്ട് സായന്തും കുമാരനും ഒരുപോലെ അമ്പരന്നു.. അവൾ പഴയ കല്ല്യാണിയെ ആയിരുന്നില്ല.. കഷ്ടിച്ച് മുട്ടിന് മുകളിൽ മാത്രം ഇറക്കം വരുന്ന സ്ലീവ് ലെസ്സ് ഫ്രോക്കും ഹൈഹീൽസും.. നീണ്ട മുടി കേൾ ചെയ്ത് അഴിച്ചിട്ടിരിക്കുന്നു.. മുഖത്ത് നിറയെ മേക്കപ്പ് ഇട്ട് ചുണ്ട് ലിപ്സ്റ്റികിനാൽ ചുവപ്പിച്ചിരിക്കുന്നു.. അവളുടെ നടപ്പും ഭാവവും തന്നെ മറ്റൊരാളെ പോലെ തോന്നിപ്പിക്കും വിധം ആയിരുന്നു.. അവൾ മാളിലെ ലേഡീസ് വെയർ ലക്ഷ്യമാക്കി നടന്നു നീങ്ങുന്നത് കണ്ട് സായന്ത് വേഗത്തിൽ കാറിൽ നിന്നിറങ്ങി അവളുടെ പിന്നിലെ ഓടി..അവൾ ഷോപ്പിലേക്ക് കയറും മുമ്പേ അവൻ ഉച്ചത്തിൽ “കല്ല്യാണി”

സായന്തിന്റെ ശബ്ദം ഒരു നിമിഷം അവളെ മുമ്പോട്ട് വെച്ച കാലിനെ നിശ്ചലമാക്കിയെങ്കിലും ക്ഷണ നേരം കൊണ്ട് അവന്റെ വിളിക്ക് പ്രതികരിക്കാതെ ഷോപ്പിലേക്ക് കയറാനൊരുങ്ങിയതും സായന്ത് അവളുടെ കയ്യിൽ പിടിച്ച് പുറകിലേക്ക് വലിച്ചു.. തിരിഞ്ഞു നോക്കിയ അവളുടെ മുഖത്തെ അപരിചയ ഭാവം കണ്ടതും സായന്തിന്റെ മുഖത്തൊരു ഞെട്ടൽ തെളിഞ്ഞു.. “ഹേ മിസ്റ്റർ താൻ എന്താ കാണിക്കുന്നേ.. അനുവാദമില്ലാതെ സ്ത്രീകളുടെ ദേഹത്ത് തൊടേ” അവളുടെ ചോദ്യം ഉച്ചത്തിലായി.. അത് കേട്ട് സായന്ത് ഞെട്ടി തരിച്ചു.. എങ്കിലും സ്വബോധം വീണ്ടെടുത്ത് അവൻ ” കല്ല്യാണി ഇത് ഞാനാണ് നിന്റെ വക്കീലേട്ടൻ”

“വക്കിലേട്ടനോ ഏത് വക്കീലേട്ടൻ.. അല്ലാ ആരാ ഈ കല്ല്യാണി തനിക്ക് ആളെ മാറിയതാകും” കല്ല്യാണി അനിഷടത്തോടെ മുഖം ചുളിച്ച് തിരിഞ്ഞു നടക്കാൻ തുടങ്ങി “കല്ല്യാണി നീ എന്തൊക്കെയാ ഈ പറയുന്നേ.. നിനക്കെന്നെ മനസ്സിലായില്ലേ” അവൻ അവളെ പോകാൻ അനുവദിക്കാതെ കയ്യിൽ മുറുകെ പിടിച്ചു ” തന്നോടല്ലേടോ പറഞ്ഞേ അനുവാദമില്ലാതെ എന്റെ ദേഹത്ത് തൊടരുതെന്ന്” അവളുടെ ശബ്ദം വളരെ ഉച്ചത്തിലായി.. അത് കേട്ട് മാളിലെ മറ്റ് ആളുകൾ ശ്രദ്ധിക്കാൻ തുടങ്ങി ” എന്താ.. എന്താ കുട്ടി പ്രശ്നം” ” ഇയാൾ അനുവാദമില്ലാതെ എന്റെ കയ്യിൽ കയറി പിടിച്ചു” “ആഹാ.. ഇത് ഇപ്പോ സ്ഥിരം ഒരു കാഴ്ച ആയിരിക്കൂകയാണ്..

കാണാൻ കൊള്ളാവുന്ന പെൺകുട്ടികളെ ശല്യം ചെയ്യുന്നത്” കൂടി നിന്നവരിൽ കോഴിയെന്ന് തോന്നിക്കുന്ന ഒരുത്തന്റെ ഡയലോഗ് ആയിരുന്നു അത് “സൂക്ഷിച്ചു സംസാരിക്കണം.. ഇവളന്റെ ഭാര്യയാണ്.. കല്ല്യാണി സായന്ത് ശങ്കർ” സായന്ത് കോഴിയെ ദേഷ്യത്തോടെ നോക്കി.. “ആണോ കുട്ടി.. ഇയാൾ പറഞ്ഞത് സത്യമാണോ” കൂട്ടത്തിൽ തല നിരച്ചൊരു കാർന്നോരുടേ വകയായിരുന്നു ആ ചോദ്യം ” ഇയാൾ ആരാണെന്ന് എനിക്കറിയില്ല..എന്റെ ഭർത്താവല്ല.. കല്ല്യാണം കഴിക്കാത്ത എനിക്ക് എങ്ങനെ ഭർത്താവ് ഉണ്ടാകും.. പിന്നെ എന്റെ പേര് അവന്തിക എന്നാണ്.. ഇയാൾക്ക് ആള് മറിയതാകും” മുഖത്ത് അനിഷ്ടം വരുത്തിയാണ് അവളത് പറഞ്ഞത് “

ഓഹ് ഇതപ്പോൾ അത് തന്നെ.. കാണാൻ കൊള്ളാവുന്ന പെൺകുട്ടികളെ ശല്യം ചെയ്യൽ.. കുട്ടി പേടിക്കണ്ട കേട്ടോ ഞാനൊക്കെ ഇവിടെ ഇല്ലേ..” കോഴി കല്ല്യാണിയെ ചേർന്ന് നിന്നാണ് അത് പറഞ്ഞത്.. സായന്ത് കോഴിയെ നോക്കി പല്ല് ഞെരിച്ച് കൊണ്ട് ” കല്ല്യാണി നീയിത് എന്തൊക്കെയാ പറയുന്നേ.. വന്നേ വീട്ടിലേക്ക് പോകാം.. പിള്ളേരൊക്കെ നിന്നെ നോക്കി ഇരിക്കാണ്” “തന്നോടല്ലേടോ ആ കുട്ടി കല്ല്യാണി അല്ലാന്ന് പറഞ്ഞത്.. പിന്നെയും നാടകം കളിക്കാൻ നിൽക്കാതെ സ്ഥലം കാലിയാക്കാൻ നോക്ക്.. വെറുതെ മാന്യന്മാരുടെ കയ്യിക്ക് പണിയുണ്ടാക്കാതെ” കോഴി രക്ഷാധികാരി ചമഞ്ഞ് സായന്തിന്റെ കോളറിൽ പിടിച്ചതും സായന്തിന്റെ ദേഷ്യം ഉച്ചിയിൽ എത്തിയിരുന്നു..

കോഴിയെ കൊല്ലാനുള്ള ദേഷ്യത്തോടെ അവൻ മുഷ്ടി ചുരുട്ടി.. അത് കണ്ട കുമാരന് കാര്യങ്ങൾ പന്തിയല്ലെന്ന് കണ്ട് ഓടി ചെന്നു ” ക്ഷമിക്കണം മോനൊരു അബദ്ധം പറ്റിയതാണ്.. മോന്റെ ഭാര്യയെ കുറച്ച് ദിവസമായി കാണാനില്ല.. ഈ മോളെ കണ്ടാൽ അത് പോലെ തന്നെയാണ്.. നല്ല ടെൻഷനിൽ ആയോണ്ടാണ്.. ക്ഷമിക്കണം” കുമാരന്റെ സംസാരം കേട്ട് ചുറ്റും കൂടി നിന്നവരെല്ലാം പിറുപിറുത്തു കൊണ്ട് അവരുടെ കാര്യങ്ങളിലേക്ക് പിരിഞ്ഞു പോയി.. കല്ല്യാണി സായന്തിനെ അടിമുടി ഇഷ്ടക്കുറവോടെ നോക്കി ഷോപ്പിലേക്ക് കയറി.. അവളുടെ അവഗണന അവനെ നന്നായി പൊള്ളിച്ചു.. അവന്റെ കണ്ണുകൾ നിറയാൻ തുടങ്ങിയിരുന്നു..

“മോനേ വായോ.. അത് കല്ല്യാണി മോൾ അല്ലെന്നാണ് തോന്നുന്നത്.. മോൾ ആയിരുന്നെങ്കിൽ മോനോടൊപ്പം വരാൻ ഒരു മടിയും കാണിക്കില്ല” കുമാരൻ സായന്തിന്റെ തോളിൽ പിടിച്ചു കൊണ്ട് പറഞ്ഞു.. “അത്.. അത് എന്റെ കല്ലു തന്നെയാ കുമാരേട്ടാ.. ഏത് ആൾക്കൂട്ടത്തിൽ വെച്ചും ഒരു നോക്ക് കണ്ടാൽ എനിക്കറിയാം അവളെ.. ” അപ്പോഴും സായന്തിന്റെ കണ്ണുകൾ ഷോപ്പിലേക്ക് കയറി പോയ കല്ല്യാണിയിൽ തന്നെ ആയിരുന്നു.. “ആ കുട്ടി അറിയില്ലാന്ന് പറയുമ്പോൾ നമുക്ക് എന്ത് ചെയ്യാൻ പറ്റും മോനേ..” കുമാരൻ വിഷണ്ണനായി.. ” അവളുടെ ചുണ്ടുകൾ മാത്രേ നുണ പറഞ്ഞിരുന്നൊള്ളൂ കുമാരേട്ടാ..

ആ കണ്ണുകൾ ഒരിക്കലും കള്ളം പറയില്ല.. എന്നെ കണ്ടമാത്രയിൽ അവളുടെ കണ്ണുകൾ തിളങ്ങിയത് ഞാൻ മാത്രേ കണ്ടൊള്ളൂ.. അവൾ എന്നെ തിരിച്ചറിഞ്ഞിട്ടുണ്ട്.. പിന്നെ എന്തിനാ ഈ നാടകം” സായന്തിന് ആലോചിച്ചിട്ട് ഒരെത്തും പിടിയും കിട്ടുന്നില്ല.. അതേസമയം കല്ല്യാണി പർച്ചേസിംഗ് കഴിഞ്ഞ് ഇറങ്ങിയിരുന്നു.. അവളെ കാത്ത് നിന്നത് പോൽ കോഴിയും പിന്നാലെ കൂടിയിട്ടുണ്ട്.. അറിയാത്ത മട്ടിൽ അവളെ തൊട്ടും തലോടിയുമാണ് കോഴിയുടെ സംസാരം..അത് കൂടി കണ്ടതോടെ സായന്തിന്റെ സമനില തെറ്റി.. അവൻ കോഴിയെ നോക്കി പല്ല് ഞെരിച്ച് ” കുമാരേട്ടൻ ഇവിടെ നിൽക്ക് ഞാനിപ്പോൾ വരാം”

കുമാരൻ എതിർപ്പ് പറയും മുൻപേ ഷർട്ടിന്റെ കൈ വലിച്ച് കയറ്റി സായന്ത് അവരുടെ പിന്നാലെ പോയിരുന്നു.. കോഴിയിൽ നിന്ന് രക്ഷപ്പെടാൻ കല്ല്യാണി വേഗത്തിൽ നടക്കുന്നുണ്ട്.. കോഴി വിടാതെ പിന്നാലെ നടന്ന് സംസാരിക്കുന്നുണ്ട്.. സംസാര വിഷയം സായന്ത് തന്നെ.. പാർക്കിംഗിൽ എത്തിയ കല്ല്യാണി ഓടി കാറിൽ കയറി വണ്ടിയെടുത്ത് പോയി.. കോഴി അവൾക്ക് പ്ലെയിൻ കിസ്സൊക്കെ ഊതിവിട്ട് റ്റാറ്റയൊക്കെ കൊടുത്ത് തിരിഞ്ഞതും അയാളുടെ പുറകിൽ നിന്നിരുന്ന സായന്തുമായി കൂട്ടി ഇടിച്ചു.. ” വാട്ട് മാൻ.. കണ്ണ് കാണില്ലേ” ചോദ്യം പൂർത്തിയാക്കും മുൻപേ കോഴിയുടെ കണ്ണിന്റെ ഫിലമെന്റ് അടിച്ച് പോകുന്ന തരത്തിൽ സായന്ത് അയാളുടെ കരണത്ത് പൊട്ടിച്ചിരുന്നു..

അടിയുടെ ശക്തിയിൽ കോഴിയുടെ തലയ്ക്കുള്ളിലെ കോഴി ചാത്തന്മാരെല്ലാം പുറത്ത് ചാടി കൊക്കി കരഞ്ഞു.. നിലത്ത് കിടന്ന കോഴിയെ സായന്ത് ചവിട്ടി കൂട്ടി ഒരു പരുവമാക്കി.. കോഴി കൊല്ലലേ ചേട്ടാന്നും പറഞ്ഞ് കരയുന്നുണ്ട്.. അടിയുടെ ഇടയിൽ ചെറിയ ഇടവേള കിട്ടിയ നേരത്ത് ” കൊല്ലല്ലേ ചേട്ടാ.. ഇനി എനിക്ക് എല്ലാ പെണ്ണുങ്ങളും പെങ്ങമാരാണ്.. എന്റെ അമ്മ പോലും ഇനി എന്റെ പെങ്ങളായിരിക്കും..” കോഴി നിലത്ത് കിടന്ന് കരഞ്ഞ് കൊണ്ട് തൊഴുതു.. “ആ… അത്.. ” സായന്ത് ചൂണ്ടുവിരൽ ഉയർത്തി താക്കീത് നൽകി ഷർട്ടിന്റെ കൈ വലിച്ച് നേരെയിട്ട് തന്റെ വണ്ടി ലക്ഷ്യമാക്കി നടന്നു.. കോഴിയെ തല്ലി തിരിഞ്ഞു നടന്ന് പോകുന്ന അവനെ കല്ല്യാണി കാറിന്റെ സൈഡ് മിററിലൂടെ നോക്കി കാണുന്നുണ്ടായിരുന്നു.. ….കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

[ad_2]

Related Articles

Back to top button
"
"