നഗരത്തിലാകെ കൊടിയും ഫ്ള്കസും; സിപിഎമ്മിന് കൊല്ലം കോർപറേഷൻ 3.5 ലക്ഷം രൂപ പിഴയിട്ടു

സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കൊല്ലം നഗരത്തിൽ കൊടിയും ഫ്ളക്സും സ്ഥാപിച്ചതിൽ സിപിഎമ്മിന് കോർപറേഷന്റെ പിഴ. 3.5 ലക്ഷം രൂപ പിഴയടക്കണമെന്നാണ് ജില്ലാ സെക്രട്ടറിക്ക് നൽകിയ നോട്ടീസിൽ പറയുന്നത്.
സംസ്ഥാന സമ്മേളനത്തിനായി 20 ഫ്ളക്സ് ബോർഡുകളും 2500 കൊടികളും കെട്ടിയതിനാണ് പിഴ. ഫീസ് അടച്ച് അനുമതി തേടിയിരുന്നുവെങ്കിലും കോർപറേഷൻ തീരുമാനമെടുത്തിരുന്നില്ല. പിഴ അടയ്ക്കുന്നതിൽ സിപിഎമ്മും തീരുമാനമെടുത്തിട്ടില്ല. എൽഡിഎഫ് ഭരണസമിതി തന്നെയാണ് കൊല്ലം കോർപറേഷൻ ഭരിക്കുന്നത്.
കൊല്ലം നഗരത്തിൽ മുഴുവൻ ബോർഡുകൾ കെട്ടിയിരിക്കുകയാമെന്നും ഇരുന്നൂറോളം പരാതികളാണ് ലഭിച്ചതെന്നും എന്നാൽ അതിന് ഉത്തരവാദികളായവരുടെ പേര് പറയാൻ പരാതിക്കാർക്ക് പോലും ഭയമാണെന്നും ഹൈക്കോടതി ഇന്നലെ പറഞ്ഞിരുന്നു. ഈ ഭയത്തിലാണ് സംസ്ഥാനം മുന്നോട്ടു പോകുന്നത്. അത് നല്ലതിനല്ല. പേടി മൂലം നയിക്കപ്പെടുന്നത് ജനാധിപത്യമല്ലെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞിരുന്നു.