മംഗളൂരു ആൾക്കൂട്ട കൊലപാതകം: അറസ്റ്റിലായത് ആർഎസ്എസ്, ബജ്‌റംഗ് ദൾ പ്രവർത്തകർ

മംഗളൂരുവിൽ പാക് അനുകൂല മുദ്രാവാക്യം മുഴക്കിയെന്ന് ആരോപിച്ച് വയനാട് പുൽപ്പള്ളി സ്വദേശി അഷ്‌റഫിനെ തല്ലിക്കൊന്ന കേസിൽ അറസ്റ്റിലായത് ആർഎസ്എസ്, ബജ്‌റംഗ് ദൾ പ്രവർത്തകർ. ഇതുവരെ 20 പേരാണ് ആൾക്കൂട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്. കുഡുപ്പു സ്വദേശി സച്ചിനാണ് മർദനത്തിന് തുടക്കമിട്ടതെന്ന് മംഗളൂരു സിറ്റി പോലീസ് കമ്മീഷണർ അനുപം അഗർവാൾ പറഞ്ഞു.
മംഗളൂരു ബത്ര കല്ലൂർത്തി ക്ഷേത്രത്തിന് സമീപം ഞായറാഴ്ച മൂന്ന് മണിയോടെയാണ് സംഭവം. പ്രാദേശിക ക്രിക്കറ്റ് മത്സരം നടക്കുന്നിടത്താണ് കൊലപാതകം നടന്നത്. കൈകൾ കൊണ്ട് ഇടിച്ചും ചവിട്ടിയും വടി കൊണ്ട് മർദിച്ചുമാണ് ആൾക്കൂട്ടം അഷ്‌റഫിനെ കൊലപ്പെടുത്തിയത്.
തലയ്ക്കും ദേഹത്തും ആഴത്തിൽ മുറിവേറ്റതാണ് മരണത്തിന് കാരണം. അഷ്‌റഫിന്റെ മൃതദേഹം ഇന്നലെ മംഗളൂരുലെത്തിയ ബന്ധുക്കൾ ഏറ്റുവാങ്ങിയിരുന്നു. ഖബറടക്കം മലപ്പുറം കോട്ടക്കൽ പറപ്പൂർ ചോലാക്കുണ്ട് ഖബർസ്ഥാനിൽ ഇന്ന് നടക്കും. അഷ്‌റഫിന് മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്നതായി സഹോദരൻ ജബ്ബാർ പറഞ്ഞിരുന്നു.