മാലിയിൽ മൂന്ന് ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയ സംഭവം; അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ഇന്ത്യ

മാലിയിൽ മൂന്ന് ഇന്ത്യൻ പൗരൻമാരെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ അതീവ ആശങ്ക രേഖപ്പെടുത്തി ഇന്ത്യ. ഇവരുടെ മോചനം വേഗത്തിൽ ഉറപ്പാക്കാൻ എല്ലാ നടപടികളും സ്വീകരിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം മാലി സർക്കാരിനോട് ആവശ്യപ്പെട്ടു. മാലിയിൽ നടന്ന ഭീകരാക്രമണങ്ങൾക്കിടെയാണ് ഇന്ത്യക്കാരെ തട്ടിക്കൊണ്ടു പോയത്
കായസിലെ ഡയമണ്ട് സിമന്റ് ഫാക്ടറിയിൽ ജോലി ചെയ്തിരുന്ന ഇന്ത്യക്കാരെയാണ് തട്ടിക്കൊണ്ടു പോയത്. ജൂലൈ ഒന്നിന് സായുധരായ ഒരു സംഘം ഫാക്ടറി വളപ്പിൽ കയറി ആക്രമണം നടത്തിയാണ് ഇന്ത്യക്കാരെ ബന്ദികളാക്കിയത്. തട്ടിക്കൊണ്ടു പോകലിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല
മാലിയിൽ ചൊവ്വാഴ്ച ഉടനീളം നടന്ന ഭീകരാക്രമണങ്ങളുടെ ഉത്തരവാദിത്തം അൽഖ്വയ്ദ അനുബന്ധ സംഘടനയായ ജമാഅത്ത് നുസ്‌റത്ത് അൽ ഇസ്ലാം വൽ മുസ്ലീമിൻ ഏറ്റെടുത്തിരുന്നു. മാലി പോലീസുമായും കമ്പനി അധികൃതരുമായും ഇന്ത്യൻ എംബസി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.