ഇമറാത്തി വിമാനം വെടിവെച്ചിട്ടെന്ന് സുഡാൻ; വ്യാജ പ്രചാരണമെന്ന് യുഎഇ

കൂലിപ്പട്ടാളക്കാരുമായി പോയ ഇമറാത്തി വിമാനം വെടിവെച്ചിട്ടെന്ന സുഡാന്റെ അവകാശവാദം തള്ളി യുഎഇ. കൊളംബിയയിൽ നിന്നുള്ള പട്ടാളക്കാരുമായി സഞ്ചരിച്ച വിമാനം തകർത്തെന്നും 40 പേർ മരിച്ചെന്നുമാണ് സുഡാൻ സൈന്യം അറിയിച്ചത്. എന്നാൽ കുറേക്കാലമായി സുഡാൻ തുടരുന്ന വ്യാജ പ്രചാരണങ്ങളുടെ ഭാഗമാണ് വിമാനം തകർക്കൽ കഥയെന്ന് യുഎഇ പ്രതികരിച്ചു
സുഡാനിൽ ആഭ്യന്തര കലഹം നടക്കുന്ന ദർഫർ മേഖലയിൽ വെച്ച് വിമാനം തകർത്തെന്നാണ് അവകാശവാദം. അതേസമയം സുഡാന്റെ വിമാനങ്ങൾക്ക് യുഎഇ വിമാനത്താവളങ്ങളിൽ വിലക്ക് ഏർപ്പെടുത്തിയതായി സുഡാൻ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഇക്കാര്യത്തിൽ യുഎഇ പ്രതികരിച്ചിട്ടില്ല
സുഡാനിൽ വെടിനിർത്തൽ കൊണ്ടുവരാൻ പ്രാദേശികമായും രാജ്യാന്തര തലത്തിലും യുഎഇ സ്വീകരിക്കുന്ന നടപടികളെ മറന്നാണ് ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതെന്ന് ദി യൂണിയൻ അസോസിയേഷൻ ഫോർ ഹ്യൂമൻ റൈറ്റ്സ് പറഞ്ഞു. യുദ്ധക്കെടുതിയിൽ വലഞ്ഞ സുഡാനികൾക്കായി 1612 കോടി ദിർഹമാണ് യുഎഇ ഇതിനോടകം നൽകിയതെന്നും അവർ വ്യക്തമാക്കി.