Kerala

ചാര്‍മിള വഴങ്ങുമോ എന്ന് ഹരിഹരന്‍ ചോദിച്ചു; ഹരിഹരന് മറ്റൊരു മുഖം കൂടിയുണ്ട്: നടിയുടെ ആരോപണം ശരിവെച്ച് നടന്‍ വിഷ്ണു

നടി ചാര്‍മിള സംവിധായകന്‍ ഹരിഹരനെതിരെ നടത്തിയ ആരോപണം ശരിവെച്ച് നടന്‍ വിഷ്ണു. ചാര്‍മിള വഴങ്ങുമോ എന്ന് ഹരിഹരന്‍ തന്നോട് ചോദിച്ചെന്ന് വിഷ്ണു പറഞ്ഞു.

ഹരിഹരന്‍ അയല്‍വാസിയായിരുന്നു. അങ്ങനെയാണ് അദ്ദേഹവുമായി പരിചയം. ഏതെങ്കിലും കുട്ടിയെ പരിചയമുണ്ടോ എന്ന് ചോദിച്ചപ്പോഴാണ് ബാല്യകാല സുഹൃത്തായ ചാര്‍മിളയുടെ പേര് പറഞ്ഞത്. ഫോണില്‍ വിളിച്ചും നേരിട്ടും ചാര്‍മിള അഡ്ജസ്റ്റ്‌മെന്റിന് തയ്യാറാകുമോ എന്ന് ചോദിച്ചു. അവര്‍ കൊടുക്കുമോ എന്നാണ് ഹരിഹരന്‍ ചോദിച്ചത്.

താനും ചാര്‍മിളയും അടുത്ത സുഹൃത്തുക്കളായത് കൊണ്ട് ചാര്‍മിളയോട് വന്ന് കാണാന്‍ തന്നോടാണ് പറഞ്ഞതെന്നും താന്‍ പറഞ്ഞിട്ട് ചാര്‍മിള പോയി കണ്ടു. ആള്‍ കഥാപാത്രത്തിന് ഓക്കെയാണെന്നും പറഞ്ഞു. അതിന് ശേഷം തന്നെ വിളിച്ചിട്ട് ചാര്‍മിള അഡ്ജസ്റ്റ്‌മെന്റിന് തയ്യാറാകുമോയെന്ന് ചോദിച്ചെന്നും താന്‍ സംസാരിച്ചപ്പോള്‍ ചാര്‍മിള പറ്റില്ലെന്നു പറഞ്ഞു, അതോടെ താനും ചാര്‍മിളയും സിനിമയില്‍ നിന്ന് പുറത്തായി എന്നും അതിന് ശേഷം ഹരിഹരന്‍ തന്നെ വിളിച്ചില്ലെന്നും വിഷ്ണു പറഞ്ഞു.

ഹരിഹരന്‍ ആരെയും ഓപ്പണായി ശല്യപ്പെടുത്തിയിട്ടില്ലെന്നും വളരെ മനോഹരമായി മറ്റൊരാളിലൂടെയാവും സമീപിക്കുക. സഹകരിക്കാത്ത നടിമാരെ ഷൂട്ടിംഗ് സെറ്റില്‍ ക്യാമറയ്ക്ക് മുന്നില്‍ പൊരിക്കും ഒടുവില്‍ നടിമാര്‍ക്ക് വഴങ്ങിക്കൊടുക്കേണ്ടിവരും. പല നടിമാരും ഇക്കാര്യം തന്നോട് പറഞ്ഞിട്ടുണ്ടെന്ന് വിഷ്ണു പറയുന്നു. നേരില്‍ കാണുന്നതല്ലാതെ മറ്റാെരു മുഖം കൂടി ഹരിഹരന് ഉണ്ടെന്നും വിഷ്ണു പറഞ്ഞു.

സിനിമാ മേഖലയില്‍ നിന്ന് നേരിട്ട ദുരനുഭവങ്ങള്‍ വെളിപ്പെടുത്തി നടി ചാര്‍മിള ഇന്നലെയാണ് രംഗത്തെത്തിയത്. നിര്‍മാതാവ് എം പി മോഹനനും സുഹൃത്തുക്കളും ചേര്‍ന്ന് ഹോട്ടല്‍ മുറിയില്‍ വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നും സംവിധായകന്‍ ഹരിഹരന്‍ അഡ്ജസ്റ്റ്‌മെന്റിന് തയ്യാറാണോ എന്ന് ചോദിച്ചെന്നും ചാര്‍മിള പറഞ്ഞിരുന്നു.

Related Articles

Back to top button