കാത്തിരിപ്പിനൊടുവിൽ ആക്‌സിയം 4 വിക്ഷേപിച്ചു; ശുഭാംശുവിനെയും സംഘത്തെയും കൊണ്ട് കുതിച്ച് പാഞ്ഞ് ഫാൽക്കൺ 9

നീണ്ട കാത്തിരിപ്പിനൊടുവിൽ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് ഇന്ത്യക്കാരനായ ശുഭാംശു ശുക്ല അടക്കമുള്ള നാല് സഞ്ചാരികളെ എത്തിക്കാനുള്ള ആക്‌സിയം 4 ദൗത്യം വിക്ഷേപിച്ചു. സ്‌പേസ് എക്‌സിന്റെ ഡ്രാഗൺ പേടകവുമായി ഫാൽക്കൺ 9 റോക്കറ്റ് കുതിച്ചുയർന്നു. പെഗ്ഗി വിറ്റ്‌സൺ, സ്ലാവോസ് ഉസ്‌നാൻസ്‌കി, ടിബോർ കപു എന്നിവരാണ് ശുഭാംശുവിനെ കൂടാതെയുള്ള മറ്റ് യാത്രക്കാർ.
നീണ്ട 41 വർഷങ്ങൾക്ക് ശേഷം ഒരു ഇന്ത്യക്കാരൻ ബഹിരാകാശത്തേക്ക് പോകുന്നുവെന്നതാണ് യാത്രയുടെ പ്രത്യേകത. യാത്ര വിജയിക്കുന്നതോടെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് എത്തുന്ന ആദ്യത്തെ ഇന്ത്യക്കാരനെന്ന ഖ്യാതി ശുഭാംശു ശുക്ലക്കൊപ്പമാകും.
ജൂൺ 26ന് വൈകുന്നേരം നാലരയോടെ ഡ്രാഗൺ പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ഡോക്ക് ചെയ്യും. പതിനാല് ദിവസത്തെ ദൗത്യമാണ് ആക്‌സിയം ലക്ഷ്യമിടുന്നത്. നേരത്തെ ഏഴ് തവണ മാറ്റിവെച്ചതിന് ശേഷമാണ് ആക്‌സിയം 4 ദൗത്യം വിജയിക്കുന്നത്.