അനീഷ പ്രസവിച്ചത് യൂട്യൂബ് നോക്കി; കുഞ്ഞുങ്ങളെ ബക്കറ്റിൽ കൊണ്ടുവന്ന് കുഴിച്ചിട്ടു

തൃശ്ശൂർ പുതുക്കാട് രണ്ട് നവജാത ശിശുക്കളെ കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അനീഷ ശുചിമുറിയിൽ പ്രസവിച്ചത് യൂട്യൂബ് നോക്കിയെന്നാണ് മൊഴി. വയറിൽ തുണി കെട്ടിവെച്ചാണ് ഗർഭാവസ്ഥ മറച്ചുവെച്ചത്. ഇറുകിയ വസ്ത്രങ്ങൾ ധരിക്കുന്നതും ഒഴിവാക്കി. ലാബ് ടെക്നീഷ്യൻ കോഴ്സ് പഠിച്ചതും അനീഷക്ക് ഗുണകരമായെന്ന് പോലീസ് പറയുന്നു
കുട്ടികളെ ബക്കറ്റിൽ കൊണ്ടുവന്ന് വീടിന് പുറത്ത് കുഴിച്ചിട്ടു എന്നാണ് അനീഷ പോലീസിന് നൽകിയ മൊഴി. കുഴിവെട്ടാൻ ഉപയോഗിച്ച തൂമ്പ പോലീസിന് കാണിച്ചു കൊടുത്തു. അനീഷ ഗർഭിണിയാണോയെന്ന് അയൽവാസികൾക്ക് സംശയമുണ്ടായിരുന്നു. ഇക്കാര്യം അയൽവാസി ഗിരിജ ചോദിച്ചു. ഇതോടെ അനീഷ തനിക്കെതിരെ അപവാദ പ്രചാരണം നടത്തുന്നുവെന്ന് കാണിച്ച് പോലീസിൽ പരാതി നൽകി
ഇതിന് ശേഷം അയൽവാസികളുമായി അനീഷയുടെ കുടുംബത്തിന് ബന്ധമുണ്ടായിരുന്നില്ല. അതേസമയം പ്രതികളായ അനീഷയെയും ഭവിനെയും ഇന്ന് കോടതിയിൽ ഹാജരാക്കും. ഇന്ന് കുഴികൾ തുറന്നുള്ള പരിശോധനയും നടക്കും. ഒന്നാം പ്രതി അനീഷ ആദ്യ കുഞ്ഞിനെ കുഴിച്ചിട്ട അനീഷയുടെ വീടിന്റെ പരിസരം, രണ്ടാമത്തെ കുഞ്ഞിനെ കുഴിച്ചിട്ട പ്രതി ഭവിന്റെ വീടിന്റെ പരിസരം എന്നിവിടങ്ങളിലാണ് ഫോറൻസിക് സംഘത്തിന്റെ പരിശോധന നടക്കുക
ഇരു പ്രതികളെയും ഇന്നലെ ആമ്പല്ലൂരിലെയും നൂലുവള്ളിയിലെയും വീടുകളിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. 2021 നവംബർ ആറിനാണ് അനീഷ ആദ്യ കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊന്ന് കൊലപ്പെടുത്തിയത്. 2024 ഓഗസ്റ്റ് 29ന് രണ്ടാമത്തെ കുഞ്ഞിനെയും കൊന്നു