ടെലിഗ്രാം വഴി തട്ടിപ്പ്; രാജസ്ഥാൻ സ്വദേശിക്ക് നഷ്ടമായത് കോടികൾ

കോഴിക്കോട്: ടെലിഗ്രാം വഴി മലയാളി തട്ടിപ്പു സംഘത്തിന്‍റെ വലയിൽ പെട്ട് രാജസ്ഥാൻ സ്വദേശി. കെട്ടിട നിർമാണ വസ്തുക്കൾ കുറഞ്ഞ വിലയ്ക്ക് നൽകാമെന്ന് പറഞ്ഞാണ് രാജസ്ഥാൻ സ്വദേശിയെ തട്ടിപ്പിനിരയാക്കിയത്. ഒരു ധനകാര്യസ്ഥാപനത്തിന്‍റെ പേരിൽ രാജസ്ഥാനിലെ മഹേഷ് കുമാർ അഗർവാൾ എന്ന കരാറുകാരനെയാണ് ടെലിഗ്രാം വഴി കബളിപ്പിച്ച് പണം തട്ടിയത്. എന്നാൽ തട്ടിപ്പുകാരുടെ വലയിൽ പെട്ട മഹേഷ് അവർ പറഞ്ഞതനുസരിച്ച് പണം അയച്ചും നൽകുകയായിരുന്നു.
എന്നാൽ പണം അയച്ചിട്ടും നിർമാണ വസ്തുക്കൾ കിട്ടാതായതോടെ തട്ടിപ്പുകാരുമായി ബന്ധപ്പെടാൻ ശ്രമിക്കുകയായിരുന്നു മഹേഷ്. എന്നാൽ മറുപടി ലഭിക്കാതായതോടെയാണ് താൻ കബളിപ്പിക്കപ്പെടുകയായിരുന്നുവെന്ന് മഹേഷിന് ബോധ്യമായത്.
തുടർന്ന് മഹേഷ് രാജസ്ഥാനിലെ പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് കോഴിക്കോടെത്തിയ രാജസ്ഥാൻ പൊലീസ് ടൗൺ പൊലീസിന്‍റെ സഹായത്തോടെ തട്ടിപ്പും സംഘത്തെ പിടികൂടുകയായിരുന്നു.
ചാലപ്പുറം സ്വദേശി പി.ആർ. വന്ദന, കുതിരവട്ടം സ്വദേശി ആർ. ശ്രീജിത്ത്, തിരുവണ്ണൂർ സ്വദേശി ടി.പി. മിഥുൻ എന്നിവരാണ് പിടിയിലായത്.