" "
Kerala

അർജുന്റെ പേരിൽ ഫണ്ട് പിരിവ്, വൈകാരികത മാര്‍ക്കറ്റ്‌ ചെയ്യുന്നു: മനാഫിനെതിരെ അർജുന്റെ കുടുംബം

ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച അർജുന്റെ ലോറിയുടമ മനാഫിനെതിരെ ഗുരുതര ആരോപണങ്ങളുമായി അർജുന്റെ കുടുംബം. മനാഫ് മാധ്യമങ്ങളിൽ പറഞ്ഞ ചില കാര്യങ്ങളടക്കം കടുത്ത സൈബർ ആക്രമണമാണ് നേരിടുന്നതെന്ന് അർജുന്റെ സഹോദരി ഭർത്താവ് ജിതിൻ മാധ്യമങ്ങളോട് പറഞ്ഞു.. അർജുനെ കണ്ടെത്താനുള്ള തെരച്ചിലിന് ഒപ്പം നിന്ന എല്ലാവർക്കും നന്ദിയെന്നും കുടുംബം അറിയിച്ചു

അർജുന്റെ അച്ഛൻ പ്രേമൻ, അമ്മ ഷീല, സഹോദരി അഞ്ജു, അഭിരാമി, സഹോദരൻ എന്നിവരും ജിതിനൊപ്പം ഉണ്ടായിരുന്നു. അർജുന്റെ സംസ്‌കാര ചടങ്ങ് കഴിഞ്ഞതിന് ശേഷം ആദ്യമായാണ് കുടുംബം മാധ്യമങ്ങളെ കാണുന്നത്. ഡ്രഡ്ജർ കൊണ്ടുവരുന്നതിന് കാലതാമസം ഉണ്ടായെങ്കിലും കൂടുതൽ വിവാദങ്ങളിലേക്ക് കടക്കുന്നില്ലെന്നും ജിതിൻ പറഞ്ഞു

നേവിയും ഈശ്വർ മാൽപെയും ചേർന്നുള്ള ഡൈവിംഗ് തെരച്ചിൽ മാത്രമാണ് രണ്ടാം ഘട്ടത്തിൽ നടന്നത്. പിന്തുണ ലഭിച്ചപ്പോഴും പലഘട്ടത്തിലായി പലരും കുടുംബത്തിന്റെ വൈകാരികത മാർക്കറ്റ് ചെയ്തു. അർജുനെ കണ്ടെത്തിയ ശേഷം സഹോദരി അഞ്ജു നടത്തിയ പ്രതികരണത്തിൽ വലിയ രീതിയിലുള്ള സൈബർ ആക്രമണമാണ് നടന്നത്

പല ആളുകളും കുടുംബത്തിന്റെ വൈകാരികത ചൂഷണം ചെയ്യുകയാണ്. അർജുന് 75,000 രൂപ സാലറിയുണ്ടെന്ന് ഒരു വ്യക്തി തെറ്റായി പറഞ്ഞു പരത്തി. പല കോണുകളിൽ നിന്നും ഫണ്ട് ശേഖരിക്കുന്നു. ആ ഫണ്ട് ഞങ്ങൾക്ക് വേണ്ട. അർജുന്റെ കുട്ടിയെ വളർത്തുമെന്ന് എന്ത് അടിസ്ഥാനത്തിലാണ് പറയുന്നത്. മനാഫ് ആണ് ഇതിന് പിന്നിൽ

ഫണ്ട് പിരിക്കാൻ ശ്രമം നടക്കുന്നു. അർജുൻ നഷ്ടപ്പെട്ടെന്നത് യാഥാർഥ്യമാണ്. അതിന്റെ പേരിൽ പിച്ച തെണ്ടേണ്ട അവസ്ഥയില്ല. അത് ആ വ്യക്തി മനസ്സിലാക്കണം. സഹാിച്ചില്ലെങ്കിലും ഞങ്ങളുടെ ദാരിദ്ര്യം ചൂണ്ടിക്കാട്ടി ചൂഷണം ചെയ്യുന്നുവെന്ന് അർജുന്റെ ഭാര്യ കൃഷ്ണപ്രിയ ആരോപിച്ചു.

ഒരു തുള്ളി കളങ്കമില്ലാതെയാണ് ഞങ്ങൾ അവിടെ നിന്നത്. എന്നാൽ ഈശ്വർ മാൽപെയും മനാഫും നാടകം കളിച്ചു. തുടർന്ന് ആദ്യ രണ്ട് ദിവസം നഷ്ടമായി. എംഎൽഎക്കും എസ്പിക്കും കാര്യം മനസ്സിലായി. മനാഫിന് യൂട്യൂബ് ചാനലുണ്ട്. പ്രേക്ഷകരുടെ എണ്ണമായിരുന്നു അവരുടെ ചർച്ച. ഇതെല്ലാം ഈശ്വർ മാല്‍പെയും മനാഫും നടത്തിയ നാടകമാണെന്നും ജിതിൻ ആരോപിച്ചു.

Related Articles

Back to top button
"
"