പാക് അധീന കശ്മീർ തിരികെ വേണം; നിർണായക പ്രഖ്യാപനവുമായി ഇന്ത്യ

ന്യൂഡൽഹി: പാക് അധീന കശ്മീർ ഇന്ത്യയ്ക്ക് തിരികെ നൽകണമെന്ന നിർണായക പ്രഖ്യാപനവുമായി ഇന്ത്യ. നിലവിൽ കശ്മീരിൽ നിലനിൽകുന്ന ഏക വിഷയം പാക് അധീന കശ്മീർ സംബന്ധിച്ചുള്ളതാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു. വിഷയത്തിൽ മൂന്നാം കക്ഷിയുടെ ഇടപെടല്‍ അനുവദിക്കില്ലായെന്നും അദ്ദേഹം വാർത്താസമ്മേളനത്തിലൂടെ അറിയിച്ചു.
ജമ്മു കശ്മീരുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ചര്‍ച്ചകളിലൂടെ പരിഹരിക്കണമെന്ന നിലപാടാണ് ദീര്‍ഘകാലമായി ഇന്ത്യയ്ക്കുള്ളതെന്നും ആ നയത്തില്‍ മാറ്റമുണ്ടായിട്ടില്ലെന്നും രൺധീർ ജയ്സ്വാൾ അറിയിച്ചു. പാകിസ്താൻ നിയമവിരുദ്ധമായി കൈവശപ്പെടുത്തിയിരിക്കുന്ന ഇന്ത്യന്‍ പ്രദേശം വിട്ടുതരിക എന്നതാണ് ഇപ്പോഴുള്ള പ്രധാനപ്പെട്ട വിഷയമെന്നും അദ്ദേഹം കൂട്ടിചേർത്തു. അതേ സമയം, ഓപ്പറേഷന്‍ സിന്ദൂറിനു ശേഷമുണ്ടായ വെടിനിര്‍ത്തലില്‍ മൂന്നാമതൊരു കക്ഷിയുടെ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്ന് രണ്‍ധീര്‍ ജയ്‌സ്വാള്‍ വ്യക്തമാക്കി. വെടിനിര്‍ത്തലിനുള്ള ആവശ്യമുന്നയിച്ചത് പാകിസ്താനാണ്. ചർച്ച നടന്നത് ഡിജിഎംഒ തലത്തിൽ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ സേനയുടെ കരുത്താണ് പാകിസ്താനെ വെടിനിർത്തലിന് പ്രേരിപ്പിച്ചത്. വെടിനിർത്തൽ ധാരണയിൽ മൂന്നാമതൊരു കക്ഷിയുടെ മധ്യസ്ഥത ഉണ്ടായിട്ടില്ലെന്നും വിദേശകാര്യ വക്താവ് വ്യക്തമാക്കി. ഇന്ത്യയുടെ നയം പല ലോക നേതാക്കളും പാകിസ്താനെ അറിയിച്ചിട്ടുണ്ടാകും. എന്നാൽ, ആരും മധ്യസ്ഥ ചർച്ച നടത്തിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഓപ്പറേഷന്‍ സിന്ദൂറിന്‍റെയും തുടര്‍ന്നുള്ള സൈനിക നടപടികളുടെയും സാഹചര്യത്തില്‍ ഇന്ത്യയുടെയും അമേരിക്കയുടെയും നേതാക്കള്‍ തമ്മില്‍ വികസിച്ചുകൊണ്ടിരിക്കുന്ന സൈനിക സാഹചര്യത്തെക്കുറിച്ച് ചര്‍ച്ചകള്‍ നടന്നിരുന്നു. ഈ ചര്‍ച്ചകളില്‍ ഒന്നിലും വ്യാപാര വിഷയം ഉയര്‍ന്നുവന്നിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പാകിസ്താൻ ഭീകരരെ പിന്തുണയ്ക്കുന്നിടത്തോളം സിന്ധുനദീജല കരാർ മരവിപ്പിച്ചത് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
കശ്മീർ വിഷയത്തിൽ ആവശ്യമെങ്കിൽ തങ്ങൾ ഇടപെടാമെന്നറിയിച്ചു കൊണ്ട് അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് രംഗത്തെത്തിയിരുന്നു. വെടിനിർത്തൽ പ്രഖ്യാപനമുണ്ടായത് തങ്ങളുടെ ഇടപെടൽ കൊണ്ടാണെന്നും അമേരിക്ക അവകാശപ്പെട്ടിരുന്നു. ട്രംപിൻ്റെ അവകാശവാദത്തിന് പിന്നാലെ പ്രതിപക്ഷാംഗങ്ങളടക്കം ചോദ്യങ്ങളുമായി രംഗത്തെത്തി. എന്നാൽ കശ്മീർ വിഷയത്തിൽ മധ്യസ്ഥത ആവശ്യമില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് ഇന്ത്യൻ വിദേശകാര്യ വക്താവ് പിന്നാലെ രംഗത്തെത്തുകയായിരുന്നു.