ഇസ്രായേൽ-ഇറാൻ സംഘർഷം; ഇന്ത്യൻ വിദ്യാർത്ഥികളെ തിരിച്ചെത്തിക്കാൻ ‘ഓപ്പറേഷൻ സിന്ധു’ ആരംഭിച്ചു

ന്യൂഡൽഹി: ഇസ്രായേലും ഇറാനും തമ്മിൽ നിലനിൽക്കുന്ന സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ, അവിടെ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളെയും പൗരന്മാരെയും സുരക്ഷിതമായി നാട്ടിലെത്തിക്കാൻ ഇന്ത്യ ‘ഓപ്പറേഷൻ സിന്ധു’ എന്ന പേരിൽ രക്ഷാദൗത്യം ആരംഭിച്ചു. മേഖലയിലെ സാഹചര്യം കണക്കിലെടുത്ത്, ഇന്ത്യൻ പൗരന്മാർക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
ഇറാനിൽ നിന്നുള്ള ഇന്ത്യൻ വിദ്യാർത്ഥികളെ ഒഴിപ്പിക്കാനുള്ള നടപടികൾ ഊർജിതമായി നടക്കുകയാണ്. ഇറാനിലെ ടെഹ്റാൻ, ഷിറാസ്, കോം തുടങ്ങിയ നഗരങ്ങളിൽ എംബിബിഎസ് ഉൾപ്പെടെയുള്ള പ്രൊഫഷണൽ കോഴ്സുകൾ പഠിക്കുന്ന നിരവധി ഇന്ത്യൻ വിദ്യാർത്ഥികളുണ്ട്. ഇവരിൽ ഭൂരിഭാഗവും ജമ്മു കശ്മീരിൽ നിന്നുള്ളവരാണ്. അർമേനിയ വഴി 110 വിദ്യാർത്ഥികളെ ഇതിനോടകം ഡൽഹിയിൽ എത്തിച്ചു.
ഇസ്രായേലിൽ നിന്നുള്ള ഇന്ത്യക്കാർക്ക് കരമാർഗം അയൽരാജ്യങ്ങളിലേക്ക് പോകാൻ ഇന്ത്യൻ എംബസി നിർദേശം നൽകിയിട്ടുണ്ട്. ടെഹ്റാനിലെ ഇന്ത്യൻ എംബസി അടിയന്തര ഹെൽപ്പ്‌ലൈനുകൾ തുറന്നിട്ടുണ്ട്.