ചെറുപുഴ മുളപ്ര ചാക്കോച്ചൻ വധക്കേസ്: പ്രതിയായ ഭാര്യക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ
കണ്ണൂർ ചെറുപുഴ മുളപ്ര ചാക്കോച്ചൻ വധക്കേസിൽ പ്രതിയായ ഭാര്യ റോസമ്മക്ക്(63) ജീവപര്യന്തം തടവുശിക്ഷയും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതിയുടേതാണ് വിധി. പ്രതി കുറ്റക്കാരിയാണെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.
2013 ജൂലൈ ആറിന് പുലർച്ചെയാണ് വീടിനടുത്തുള്ള റോഡരികിൽ ചാക്കോച്ചന്റെ മൃതദേഹം കണ്ടെത്തിയത്. തലേന്ന് രാത്രി വീട്ടിലുണ്ടായ വഴക്കിനിടെ റോസമ്മയും മകനും ചേർന്ന് ചാക്കോച്ചനെ തലയ്ക്കടിച്ച് കൊല്ലുകയായിരുന്നുവെന്നാണ് പോലീസ് കണ്ടെത്തിയത്.
ഇരുമ്പ് പൈപ്പ് കൊണ്ടാണ് തലയ്ക്കടിച്ചത്. ചാക്കോച്ചന്റെ പേരിലുള്ള വസ്തു തന്റെ പേരിൽ എഴുതി നൽകണമെന്ന് റോസമ്മ ആവശ്യപ്പെട്ടതുമായി ബന്ധപ്പെട്ടായിരുന്നു തർക്കം. കൊലപാതകം നടക്കുന്ന സമയത്ത് മകന് പ്രായപൂർത്തിയാകാത്തതിനാൽ കേസിൽ നിന്ന് ഒഴിവാക്കിയിരുന്നു. തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതിയിൽ ആദ്യമായി വിധി പറയുന്ന കൊലപാതക കേസാണിത്.
