കേന്ദ്രവിദ്യാഭ്യാസവകുപ്പ് സെക്രട്ടറിയുമായുള്ള ചര്‍ച്ച പോസിറ്റീവ്; സംസ്ഥാനത്തിന് എസ്എസ്‌കെ ഫണ്ട് കിട്ടാന്‍ സാധ്യത: വി ശിവന്‍കുട്ടി

V Shivankutti

സംസ്ഥാനത്തിന് എസ്എസ്‌കെ ഫണ്ട് കിട്ടാന്‍ സാധ്യതയുണ്ടെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി. കേന്ദ്രവിദ്യാഭ്യാസവകുപ്പ് സെക്രട്ടറിയുമായുള്ള ചര്‍ച്ച പോസിറ്റീവ് ആയിരുന്നുവെന്നാണ് വിദ്യാഭ്യാസമന്ത്രി പറയുന്നത്. പിഎംശ്രീയില്‍ ഒപ്പുവെച്ചത് എസ്എസ്‌കെ ഫണ്ടടക്കം കിട്ടാന്‍ വേണ്ടിയാണെന്നാണ് നേരത്തെ സിപിഎം നിലപാട്. സിപിഐ ശക്തമായ രീതിയില്‍ എതിര്‍പ്പ് ഉന്നയിച്ചതോടെയാണ് ഒപ്പിട്ട പിഎംശ്രീ മെമ്മോറാണ്ടത്തില്‍ സര്‍ക്കാര്‍ നിലപാട് പുനഃപരിശോധിച്ചത്.

പിഎം ശ്രീ പദ്ധതി മരവിപ്പിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തിന് പിന്നാലെ കേരളത്തിന് ലഭിക്കാനുള്ള എസ്എസ്‌കെ ഫണ്ട് കേന്ദ്രം തടഞ്ഞതായി നേരത്തെ സൂചനകളുണ്ടായിരുന്നു. ഫണ്ടിന്റെ ആദ്യ ഗഡു ഒക്ടോബര്‍ 29-ന് ആയിരുന്നു ലഭിക്കേണ്ടിയിരുന്നത്. എന്നാല്‍ അത് എത്തിയിരുന്നില്ലെന്നും ഇത് സംബന്ധിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ലെന്നും കഴിഞ്ഞ ദിവസം വിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടി പറഞ്ഞിരുന്നു. എന്നാല്‍ നിലവില്‍ ഇപ്പോള്‍ എസ്എസ്‌കെ ഫണ്ട് കിട്ടാന്‍ സാധ്യതയുണ്ടെന്നാണ് മന്ത്രി വ്യക്തമാക്കുന്നത്.

പിഎം ശ്രീയെ സംബന്ധിച്ചിടത്തോളം സര്‍ക്കാര്‍, ഒരു സബ് കമ്മിറ്റിയെ നിയമിച്ചിട്ടുണ്ട്. അതിന്റെ ചെയര്‍മാനാണ് താന്‍. അതിന്റെ യോഗം ചേര്‍ന്നിട്ടില്ല. യോഗം ചേര്‍ന്നതിന് ശേഷമേ മറ്റ് കാര്യങ്ങളിലേക്ക് കടക്കുകയുള്ളൂ. എസ്എസ്‌കെയുടെ ഫണ്ട് വാങ്ങാനുള്ള ശ്രമം നടത്തും. പത്താം തീയതി തൊഴില്‍മന്ത്രിമാരുടെ യോഗം ഡല്‍ഹിയില്‍ നടക്കുന്നുണ്ട്. അതില്‍ പങ്കെടുക്കാന്‍ പോകുന്നുണ്ട്.

പത്താം തീയതി ഡല്‍ഹിയിലേക്ക് പോകുന്നുണ്ടെന്നും അന്ന് ചര്‍ച്ചയ്ക്ക് ശ്രമിക്കുമെന്നും വി ശിവന്‍കുട്ടി തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കവെയാണ് പറഞ്ഞത്. പിഎം ശ്രീ പദ്ധതിയില്‍ ഒപ്പുവെച്ചതോടെ എസ്എസ്‌കെ ഫണ്ട് ഉള്‍പ്പെടെ മറ്റ് കേന്ദ്രഫണ്ടുകള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു സംസ്ഥാന സര്‍ക്കാര്‍. എന്നാല്‍ സിപിഐയുടെ കടുത്ത എതിര്‍പ്പിന് പിന്നാലെ പിഎം ശ്രീ നടപ്പാക്കല്‍ മരവിപ്പിക്കുകയും അതേക്കുറിച്ച് പഠിക്കാന്‍ സബ് കമ്മിറ്റി രൂപവത്കരിക്കുകയുമായിരുന്നു. എസ്എസ്‌കെ ഫണ്ടിന്റെ ആദ്യ ഗഡുവായി ഏകദേശം 319 കോടി രൂപയായിരുന്നു സംസ്ഥാനത്തിന് ലഭിക്കേണ്ടിയിരുന്നത്. പിഎം ശ്രീ മരവിപ്പിച്ച തീരുമാനം സര്‍ക്കാര്‍ ഔദ്യോഗികമായി കേന്ദ്രത്തെ അറിയിച്ചിട്ടില്ലെങ്കിലും ഫണ്ട് തല്‍ക്കാലത്തേക്ക് തടഞ്ഞിരിക്കുകയാണെന്നാണ് സംശയം.

Tags

Share this story