ഒടുവിൽ കിരീടമണിഞ്ഞ് കിംഗ് കോഹ്ലി; ആർ സി ബിയുടെ വിക്ടറി പരേഡ് ഇന്ന്

18 വർഷത്തെ കാത്തിരിപ്പ്. ഒടുവിൽ അവസാന പന്തും പഞ്ചാബിന്റെ ശശാങ്ക് സിംഗ് ഗ്യാലറിയിലേക്ക് പറത്തിവിടുമ്പോൾ തന്റെ 18ാം നമ്പർ ജേഴ്‌സിയും അണിഞ്ഞ് കോഹ്ലി ഗ്രൗണ്ടിൽ മുട്ടുകുത്തിയിരുന്നു. അതൊരു സ്വപ്‌നതുല്യമായ നിമിഷമായിരുന്നു. കിംഗ് കോഹ്ലി ഒടുവിൽ കിരീടം അണിഞ്ഞിരിക്കുന്നു. ഇനി ക്രിക്കറ്റ് കരിയറിൽ നേടാനാകാത്തത് ഒന്നുമില്ലെന്ന് തിരിച്ചറിയുന്ന സ്വപ്‌നതുല്യമായ നിമിഷം
ഐപിഎല്ലിന്റെ ആദ്യ സീസൺ മുതൽ ഈ സീസൺ വരെ നീണ്ട 18 വർഷം റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരുവിനൊപ്പമുള്ള കാത്തിരിപ്പായിരുന്നു കോഹ്ലിയുടേത്. ഒരു കിരീട നേട്ടത്തിന് വേണ്ടി. കരിയറിൽ ഒരു ഐപിഎൽ കിരീടമില്ലാതെ കോഹ്ലിക്ക് ക്രിക്കറ്റ് മതിയാക്കേണ്ടി വരുമോ എന്ന് ആശങ്കപ്പെട്ട ആരാധകർക്കും ഇനി ആശ്വസിക്കാം. കോഹ്ലി പറഞ്ഞതുപോലെ തന്റെ എല്ലാം സമർപ്പിച്ചത് ഈ ടീമിന് വേണ്ടിയായിരുന്നു. തന്റെ ചെറുപ്പവും പ്രതാപവും എല്ലാം.
വെറും കാത്തിരിപ്പ് മാത്രമായിരുന്നില്ല. കാലങ്ങളായുള്ള പരിഹാസങ്ങൾക്കും വിമർശനങ്ങൾക്കും കൂടിയാണ് അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തിൽ ആർസിബി വിരാമമിട്ടത്. ബാറ്ററായും നായകനായും ടീമിനെ ഒറ്റയ്ക്ക് ചുമലിലേറ്റ ഇതിഹാസ താരം ഈ സീസണിലും അടിച്ചുകൂട്ടിയത് 656 റൺസ് ആണ്. കഠിനമായി പരിശ്രമിച്ചാൽ ഏത് ലക്ഷ്യവും അസാധ്യമല്ലെന്നത് കൂടി കാണിച്ച് തരികയാണ് കിംഗ് കോഹ്ലി
കിരീടനേട്ടവുമായി എത്തുന്ന ആർസിബി താരങ്ങൾക്ക് വൻ സ്വീകരണം തന്നെയാണ് ഇന്ന് ബംഗളൂരുവിൽ നടക്കുക. വൈകിട്ട് 3.30ഓടെ ടീമിന്റെ വിക്ടറി പരേഡ് നടക്കും. വിധാൻ സൗധ മുതൽ ചിന്നസ്വാമി സ്റ്റേഡിയം വരെയാണ് തുറന്ന ബസിലുള്ള വിക്ടറി പരേഡ്. ആയിരങ്ങൾ തന്നെ വിക്ടറി പരേഡിൽ അണിനിരക്കുമെന്നാണ് പ്രതീക്ഷ