നവജാതശിശുവിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി കുഴിച്ചിട്ടത് അമ്മ; ക്രൂരകൃത്യം ആൺ സുഹൃത്ത് ഉപേക്ഷിച്ചു പോകാതിരിക്കാൻ

ഇടുക്കി: രാജകുമാരി കജനാപ്പാറയിലെ അരമനപ്പാറ എസ്റ്റേറ്റിൽ നിന്നു നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കുട്ടിയുടെ അമ്മ അറസ്റ്റിൽ. ജാർഖണ്ഡ് സ്വദേശിനിയായ പൂനം സോറനെയാണ് (21) രാജാക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതിനു ശേഷം കുഴിച്ചുമൂടുകയായിരുന്നുവെന്നാണ് പൂനം മൊഴി നൽകിയത്.
കഴിഞ്ഞ വർഷം യുവതിയുടെ ആദ്യ ഭർത്താവ് മരിച്ചിരുന്നു. ഇതിനു പിന്നാലെ ജാർഖണ്ഡ് സ്വദേശിയായ മോത്തിലാൽ മുർമുവിനൊപ്പമാണ് യുവതി താമസിച്ചത്. ഗർഭിണിയാണെന്ന് വിവരം യുവതി ഇയാളിൽനിന്നു മറച്ചു വച്ചിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ സുഖമില്ലെന്ന് പറഞ്ഞ് പൂനം സോറൻ ജോലിക്ക് പോയിരുന്നില്ല. തുടർന്ന് ഇവർ ആരുമറിയാതെ ഒരു പെൺകുഞ്ഞിന് ജന്മം നൽകുകയായിരുന്നു. ഇതിനി പിന്നാലെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി കുഴിച്ചിട്ടെന്നാണ് പോലീസിന്റെ നിഗമനം.
അതേസമയം ആൺ സുഹൃത്ത് മോത്തിലാൽ മുർമുവിന് ഇക്കാര്യത്തിൽ പങ്കില്ലെന്നാണ് പോലീസ് പറയുന്നത്. കുട്ടി ഉണ്ടായ കാര്യം അറിഞ്ഞാൽ ഇയാൾ ഉപേക്ഷിച്ചു പോകുമെന്ന് ഭയന്നാണ് കൃത്യം ചെയ്തതെന്ന് പൂനം സോറൻ പോലീസിന് മൊഴി നൽകിയിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് നവജാത ശിശുവിന്റെ മൃതദേഹം നായ്ക്കൾ വലിച്ച് കീറിയ നിലയിൽ കണ്ടെത്തിയത്. ഏലത്തോട്ടത്തിൽ കുടിവെള്ള പൈപ്പ് സ്ഥാപിക്കാനെത്തിയ തൊഴിലാളികളാണ് മൃതദേഹം ആദ്യം കണ്ടത്. ഉടൻ രാജാക്കാട് പോലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പിന്നാലെ മോത്തിലാൽ മുർമുവിനെയും പൂനം സോറയും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു