നോ ഹെൽമറ്റ്, നോ ഫ്യുവൽ’ സെപ്റ്റംബർ ഒന്ന് മുതൽ: യു.പി. സർക്കാർ പുതിയ ക്യാമ്പെയ്‌നുമായി രംഗത്ത്

റോഡ് സുരക്ഷ വർധിപ്പിക്കുന്നതിനും ഇരുചക്രവാഹന യാത്രക്കാർക്കിടയിൽ ഹെൽമറ്റ് ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനുമായി ഉത്തർപ്രദേശ് സർക്കാർ ‘നോ ഹെൽമറ്റ്, നോ ഫ്യുവൽ’ എന്ന ക്യാമ്പെയ്ൻ ആരംഭിക്കുന്നു. സെപ്റ്റംബർ 1 മുതൽ സംസ്ഥാനത്തുടനീളം ഈ നിയമം കർശനമായി നടപ്പാക്കും. ഹെൽമറ്റ് ധരിക്കാത്ത ഒരാൾക്കും പെട്രോൾ പമ്പുകളിൽ നിന്ന് ഇന്ധനം നൽകില്ല എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം.
സംസ്ഥാനത്തെ എല്ലാ ജില്ലാ മജിസ്‌ട്രേറ്റുകളുടെയും നേതൃത്വത്തിൽ റോഡ് സുരക്ഷാ സമിതികളുമായി ചേർന്നാണ് ഈ ക്യാമ്പെയ്ൻ നടത്തുന്നത്. പോലീസ്, ഗതാഗതം, റവന്യൂ തുടങ്ങിയ വകുപ്പുകളുടെ സഹകരണത്തോടെ നിയമലംഘനങ്ങൾക്കെതിരെ നടപടിയെടുക്കും. ഈ നീക്കം ശിക്ഷാനടപടിയല്ല, മറിച്ച് ജീവൻ രക്ഷിക്കുന്നതിനുള്ള പ്രതിബദ്ധതയാണെന്ന് യു.പി. ഗതാഗത കമ്മീഷണർ ബ്രജേഷ് നാരായൺ സിംഗ് വ്യക്തമാക്കി.
റോഡപകടങ്ങളിൽ മരണം കുറയ്ക്കുക എന്ന ദേശീയ ലക്ഷ്യം കൈവരിക്കുന്നതിനായി പൗരന്മാരും വ്യവസായ സ്ഥാപനങ്ങളും ഭരണകൂടവും ഒരുമിച്ച് പ്രവർത്തിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. ‘ഹെൽമറ്റ് ആദ്യം, ഇന്ധനം പിന്നീട്’ എന്ന മുദ്രാവാക്യം ജീവിതത്തിന്റെ ഭാഗമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.