World

പേര് വെറുതേയല്ല; മയില്‍ ചിലന്തികളും ഇണക്കായി വര്‍ണത്തില്‍ ആറാടി നൃത്തംചെയ്യും

കാന്‍ബറ: ഓസ്‌ട്രേലിയന്‍ ചിലന്തി വര്‍ഗമായ മയില്‍ ചിലന്തികളും പേരുപോലെ നൃത്തത്തില്‍ അഗ്രഗണ്യന്മാരാണ്. ഇവരെ പീകോക്ക് സ്പൈഡറെന്ന് വിളിക്കുന്നത് വെറുതേയല്ലെന്ന് ചുരുക്കം. ഈ കേമന്മാരും പെണ്ണിനെ ആകര്‍ഷിക്കാനാണ് അഡാറ് സ്റ്റെപ്പുകളുമായി രംഗത്തെത്തുന്നത്. മയിലിനോട് വര്‍ണത്താല്‍ പ്രകടമായ രൂപസാദൃശ്യമുള്ളവയാണ് മയില്‍ ചിലന്തികളും.

113 സ്പീഷീസുകളിലുള്ള വലിയൊരു കുടുംബമാണ് മയില്‍ ചിലന്തി വര്‍ഗത്തിന്റേത്. നിറങ്ങള്‍ കൊണ്ടും ഇണചേരല്‍ രീതി കൊണ്ടും ഏറെ സവിശേഷതകള്‍ ഉള്ളവയാണ് ഈ ജീവികള്‍. ഓസ്ട്രേലിയയില്‍ കണ്ടുവരുന്നവയാണ് ഇവ. തന്റെ ഇണയെ തന്നിലേക്ക് ആകര്‍ഷിക്കാന്‍ വേണ്ടിയാണ് ആണ്‍ മയില്‍ ചിലന്തികളും നൃത്തച്ചുവടുമായി എത്താറ്.

പേരുപോലെ മയിലിനെപ്പോലെ ഭംഗിയായി നൃത്തംചെയ്യും, ഇണചേരുന്ന രീതിയിലും ഇവയ്ക്ക് മയിലുകളോട് സാമ്യമുണ്ടെന്നാണ് ഇവയെക്കുറിച്ച് പഠനം നടത്തുന്നവര്‍ പറയുന്നത്. നിറങ്ങള്‍ക്കും കോര്‍ട്ട്ഷിപ്പ് നൃത്തങ്ങള്‍ക്കും പേരു കേട്ട മയില്‍ ചിലന്തികള്‍ അവയുടെ ഇണയെ ആകര്‍ഷിക്കാനാണ് ഈ രണ്ടു കഴിവുകളും ഉപയോഗിക്കുന്നത്.

ഓസ്ട്രേലിയയില്‍ ഇടക്കിടെ സംഭവിക്കുന്ന ബുഷ്ഫയര്‍ കാട്ടുതീയും വികസനത്തിനായുള്ള സ്ഥലമേറ്റെടുപ്പുമെല്ലം മയില്‍ ചിലന്തികളുടെ വംശനാശത്തിന് കാരണമായിട്ടുണ്ട്. ആഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളിലാണ് ഇവയുടെ ഇണചേരല്‍ സമയം. ഈ സമയം, ഇണകളെ ആകര്‍ഷിക്കാന്‍ അവര്‍ അവയുടെ ശരീരത്തിലെ വിവധങ്ങളായ നിറങ്ങളെ പുറത്തെടുക്കുകയും നൃത്തം ചെയ്യുകയും ചെയ്യുന്നു. ഒരു മിനി ഹോളിയായി വേണം ഇതിനെ കാണാനത്രെ.

വംശനായ ഭീഷണി നേരിടുന്നവയാണെങ്കിലും ഭീഷണിനേരിടുന്ന ജീവികളുടെ പട്ടികയില്‍ ഓസ്ട്രേലിയ ഇവയെ ഇതുവരേയും ഉള്‍പ്പെടുത്തിയിട്ടില്ലെന്നതാണ് ഏറെ വിചിത്രം. ഇതിനാല്‍ തന്നെ ഇവയ്ക്ക് പ്രത്യേകം സംരക്ഷണമെന്നതും അകലെയാണ്. കാലങ്ങളായി പ്രകൃതിസ്‌നേഹികളും പരിസ്ഥിതി പ്രവര്‍ത്തകരുമെല്ലാം ഇത്തരം ഒരു ആവശ്യം സര്‍ക്കാരിന് മുന്നില്‍വെച്ചിട്ടുണ്ടെങ്കിലും ഇതുവരെയും നടപടിയായിട്ടില്ല.

Related Articles

Back to top button