ആണവ ഭീഷണി പാക്കിസ്ഥാന്റെ സ്ഥിരം ശൈലി; നിരുത്തരവാദപരം ജന്മസിദ്ധം: മറുപടിയുമായി ഇന്ത്യ

പാക് സൈനിക മേധാവി അസിം മുനീറിന്റെ ആണവ ഭീഷണിക്ക് മറുപടിയുമായി ഇന്ത്യ. ആണവായുധം കാട്ടിയുള്ള ഭീഷണി പാക്കിസ്ഥാന്റെ പതിവ് ശൈലിയാണെന്നും ഈ ഭീഷണിക്ക് ഇന്ത്യ വഴങ്ങില്ലെന്നും വിദേശകാര്യമന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. ഇന്ത്യയുടെ സൗഹൃദ രാജ്യമായ അമേരിക്കൻ മണ്ണിൽ വെച്ച് ഇത്തരം പരാമർശങ്ങൾ നടത്തിയെന്നത് ഖേദകരമാണെന്നും ഇന്ത്യ വ്യക്തമാക്കി.
രാജ്യ സുരക്ഷയ്ക്ക് ആവശ്യമായ എല്ലാ നടപടികളും ഇന്ത്യ സ്വീകരിക്കുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. നിരുത്തരവാദിത്തം ജന്മസിദ്ധമാണെന്ന് ഈ പരാമർശങ്ങളിൽ നിന്ന് രാജ്യാന്തര സമൂഹത്തിന് മനസ്സിലാകും. സൈന്യത്തിന് ഭീകരരുമായി അടുത്ത ബന്ധമുണ്ടെന്ന് പരിഗണിക്കുമ്പോൾ ആണവായുധങ്ങളുടെ മേലുള്ള നിയന്ത്രണത്തിൽ പാക്കിസ്ഥാന്റെ സത്യസന്ധത എത്രത്തോളമുണ്ടെന്ന് ആശങ്കാ ജനകമാണെന്നും ഇന്ത്യ പ്രതികരിച്ചു
പാക്കിസ്ഥാന്റെ നിലനിൽപ്പിന് ഭീഷണി ഉയർത്തിയാൽ ഇന്ത്യയെ ആണവയുദ്ധത്തിലേക്ക് തള്ളിവിടാൻ മടിക്കില്ലെന്നായിരുന്നു അസിം മുനീറിന്റെ പ്രസ്താവന. ഞങ്ങൾ ഇല്ലാതാകുമെന്ന് തോന്നിയാൽ ലോകത്തിന്റെ പകുതി ഭാഗത്തെയും ഞങ്ങൾ കൂടെ കൊണ്ടുപോകുമെന്നും മുനീർ പറഞ്ഞിരുന്നു.