National

ഓപ്പറേഷന്‍ സിന്ദൂറിനിടെ പാകിസ്താൻ ഇന്ത്യയുടെ യുദ്ധവിമാനങ്ങള്‍ വെടിവെച്ചിട്ടു: സംയുക്ത സൈനിക മേധാവി ജനറല്‍ അനില്‍ ചൗഹാന്‍

ന്യൂഡല്‍ഹി: പാകിസ്താനുമായുളള യുദ്ധത്തില്‍ ഇന്ത്യയ്ക്ക് യുദ്ധവിമാനങ്ങള്‍ നഷ്ടമായിട്ടുണ്ടെന്ന് സംയുക്ത സൈനിക മേധാവി ജനറല്‍ അനില്‍ ചൗഹാന്‍. അന്തര്‍ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. യുദ്ധവിമാനങ്ങള്‍ വെടിവെച്ചിട്ടു എന്നതല്ല എന്തിന് വെടിവെച്ചിട്ടു എന്നതാണ് പ്രധാനമെന്നും ആറ് യുദ്ധവിമാനങ്ങള്‍ വെടിവെച്ചിട്ടു എന്ന പാകിസ്താന്‍ വാദം തെറ്റാണെന്നും അനില്‍ ചൗഹാന്‍ പറഞ്ഞു. ഇന്ത്യയ്ക്ക് പാകിസ്താനുമായുളള സംഘര്‍ഷത്തിനിടെ ഉണ്ടായ നഷ്ടങ്ങളെക്കുറിച്ചുളള ചോദ്യത്തിനായിരുന്നു അനില്‍ ചൗഹാന്റെ മറുപടി. ഇന്ത്യയ്ക്ക് എത്ര യുദ്ധവിമാനങ്ങളാണ് നഷ്ടമായതെന്ന് വ്യക്തമാക്കാന്‍ അദ്ദേഹം തയ്യാറായില്ല.

‘പാകിസ്താനുമായുളള സംഘര്‍ഷത്തിന്റെ ആദ്യ ദിവസങ്ങളില്‍ ഇന്ത്യയ്ക്ക് നഷ്ടങ്ങളുണ്ടായി. ഇതോടെ ഇന്ത്യ തന്ത്രങ്ങള്‍ മാറ്റി. ഇതിലെ നല്ല കാര്യം എന്തെന്നാല്‍ തെറ്റ് മനസിലാക്കാനും അത് പരിഹരിക്കാനും തിരുത്താനും കഴിഞ്ഞു എന്നതാണ്. നമ്മള്‍ വീണ്ടും യുദ്ധവിമാനങ്ങള്‍ പറത്തുകയും പാകിസ്താനിലെ വ്യോമതാവളങ്ങള്‍ ആക്രമിക്കുകയും ചെയ്തു’- അനില്‍ ചൗഹാന്‍ പറഞ്ഞു. മെയ് 28-ന് സംഘര്‍ഷം ആരംഭിച്ച് ആദ്യ ദിവസം തന്നെ റാഫേല്‍ ഉള്‍പ്പെടെ ഇന്ത്യയുടെ ആറ് യുദ്ധവിമാനങ്ങള്‍ തങ്ങള്‍ വെടിവെച്ചിട്ടെന്ന് പാകിസ്താന്‍ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് അവകാശപ്പെട്ടിരുന്നു.

അതേസമയം, സംയുക്ത സൈനിക മേധാവിയുടെ വെളിപ്പെടുത്തല്‍ പുറത്തുവന്നതിനു പിന്നാലെ ഓപ്പറേഷന്‍ സിന്ദൂറില്‍ അവലോകന സമിതി രൂപീകരിക്കുമോ എന്ന ചോദ്യവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. ജയ്‌റാം രമേശാണ് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. കാര്‍ഗില്‍ യുദ്ധത്തിനുശേഷം വാജ്‌പേയി സര്‍ക്കാര്‍ കാര്‍ഗില്‍ അവലോകന സമിതി രൂപീകരിച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസിന്റെ ആവശ്യം.

Related Articles

Back to top button
error: Content is protected !!