ഇഡ്ഡലി ഉണ്ടാക്കാൻ പ്ലാസ്റ്റിക് ഷീറ്റുകൾ; 24 ഭക്ഷണശാലകൾക്കെതിരെ നടപടി

ഇഡ്ഡലി തയ്യാറാക്കുന്നതിൽ പ്ലാസ്റ്റിക് ഷീറ്റുകൾ ഉപയോഗിക്കുന്നുണ്ടെന്ന ആരോപണത്തെത്തുടർന്ന് കർണാടകയിലുടനീളം ഭക്ഷണശാലകൾക്കെതിരെ ആരോഗ്യ-സുരക്ഷാ ഉദ്യോഗസ്ഥരുടെ പരിശോധന. പൊതുജനങ്ങളുടെ പരാതിയെ തുടർന്നാണ് പരിശോധന കർശനമാക്കിയിരിക്കുന്നത്. ഹോട്ടലുകൾ, റസ്റ്റോറന്റുകൾ, വഴിയോര കടകൾ തുടങ്ങി സംസ്ഥാന വ്യാപകമായി അന്വേഷണം നടത്താനാണ് ഭക്ഷ്യസുരക്ഷാ-മരുന്ന് അഡ്മിനിസ്ട്രേഷൻ കമ്മീഷണറേറ്റിൻ്റെ ഉത്തരവ്. സംസ്ഥാനത്തുടനീളമുള്ള 254 ഭക്ഷണശാലകളിലാണ് ഇതുവരെ പരിശോധന നടത്തിയത്.
ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചതിന് 24 ഹോട്ടലുകൾക്ക് നോട്ടീസും നൽകിയിട്ടുണ്ട്. ഉയർന്ന താപനിലയിൽ പ്ലാസ്റ്റിക് ഷീറ്റുകൾ ഉപയോഗിച്ച് ഇഡ്ഡലി പാചകം ചെയ്യുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പ്ലാസ്റ്റിക് ഷീറ്റിൽ തയ്യാറാക്കുമ്പോൾ ബിസ്ഫെനോൾ എ (ബിപിഎ), ഫ്താലേറ്റുകൾ തുടങ്ങിയ ദോഷകരമായ രാസവസ്തുക്കൾ പ്ലാസ്റ്റിക്ക് പുറത്തുവിടുകയും, ഇത് ഹോർമോൺ തകരാറുകൾ, പ്രത്യുൽപാദന പ്രശ്നങ്ങൾ, കാൻസർ തുടങ്ങിയ രോഗങ്ങളുടെ സാധ്യത വർദ്ധിപ്പിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
ബെംഗളൂരുവിലെ പല ഹോട്ടലുടമകളും ആരോപണങ്ങളെല്ലാം നിഷേധിക്കുകയാണ് ചെയ്തത്. പ്ലാസ്റ്റിക് ഷീറ്റുകൾ ഇപ്പോൾ വ്യാപകമായി ഉപയോഗിക്കുന്നില്ലെന്നാണ് അവർ പറയുന്നത്. മിക്ക സ്ഥാപനങ്ങളിലും വാഴയില, കോട്ടൺ തുണി, നോൺ-സ്റ്റിക്ക് മോൾഡുകൾ പോലുള്ള സുരക്ഷിതമായ ബദലുകളാണ് ഉപയോഗിക്കുന്നതെന്നാണ് കടയുടമകൾ പറയുന്നത്. മുൻകാലങ്ങളിൽ, ചില ഭക്ഷണശാലകൾ ചെലവ് കുറയ്ക്കുന്നതിനും ലാമിനേറ്റഡ് പേപ്പർ ഷീറ്റുകൾ ഉപയോഗിച്ചിരുന്നുവെന്നും ഇപ്പോൾ അങ്ങനെയല്ലെന്നുമാണ് കടയുടമകൾ വ്യക്തമാക്കുന്നത്.
ചില ചെറുകിട ഭക്ഷണശാലകൾ ഇപ്പോഴും പ്ലാസ്റ്റിക് ഉപയോഗിക്കുന്നുണ്ടെങ്കിലും, നഗരത്തിലെ ഏകദേശം 90 ശതമാനം ഹോട്ടലുകളും ഈ രീതി ഉപേക്ഷിച്ചിട്ടുണ്ടെന്നാണ് ബ്രുഹത് ബാംഗ്ലൂർ ഹോട്ടൽ അസോസിയേഷൻ (ബിബിഎച്ച്എ) പ്രസിഡന്റ് സുബ്രഹ്മണ്യ ഹോള എസ് പറയുന്നത്. നിരവധി ഹോട്ടലുടമകളും സമാനമായ അഭിപ്രായങ്ങൾ പങ്കുവെച്ചു.