തന്നെ വസ്ത്രാക്ഷേപം നടത്തി ദയാവധത്തിന് വിട്ടുകൊടുത്തു; യുഡിഎഫിനെതിരെ ആഞ്ഞടിച്ച് പിവി അൻവർ

യുഡിഎഫിനെതിരെ രൂക്ഷ വിമർശനവുമായി പിവി അൻവർ. നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ തന്റെ സമ്മർദം മറികടന്ന് ആര്യാടൻ ഷൗക്കത്തിനെ സ്ഥാനാർഥിയാക്കിയതിലാണ് അൻവർ അതൃപ്തി പരസ്യമാക്കിയത്. വിഡി സതീശനെയടക്കം രൂക്ഷ വിമർശനമുന്നയിച്ചാണ് അൻവർ രംഗത്തുവന്നത്
തന്നെ വസ്ത്രാക്ഷേപം നടത്തി തെരുവിലേക്ക് ദയാവധത്തിന് വിട്ടുകൊടുത്തുവെന്നും മുഖത്ത് ചെളി വാരി എറിയുകയാണെന്നും അൻവർ തുറന്നടിച്ചു. താൻ എന്ത് തെറ്റ് ചെയ്തു. യുഡിഎഫിന്റെ ഭാഗമാക്കിയിരുന്നുവെങ്കിൽ ഏത് വടിയെ നിർത്തിയാലും പിന്തുണക്കുമായിരുന്നു. ഈ സർക്കാരിനെ താഴെയിറക്കാൻ ആരുടെ കാലാണ് പിടിക്കേണ്ടതെന്നും അൻവർ ചോദിച്ചു
ജനങ്ങളോട് പറയുമ്പോഴാണ് അധിക പ്രസംഗി ആകുന്നത്. ഇന്നലെ വസ്ത്രാക്ഷേപം നടത്തി തെരുവിലേക്ക് ഇറക്കി വിട്ടു. ഇപ്പോൾ ചെളി വാരിയെറിയുകയാണ്. സർക്കാരിനെതിരെ പറഞ്ഞപ്പോൾ തനിക്കെതിരെ ഇപ്പോൾ 28 കേസുണ്ട്. തന്നെ ദയാവധത്തിന് വിട്ടു കൊടുത്തിരിക്കുകയാണ് യുഡിഎഫ്.
കെസി വേണുഗോപാലിലാണ് ഇനി പ്രതീക്ഷ. കെസി വേണുഗോപാലുമായി സംസാരിക്കും. തൃണമൂലിനെ ഘടകകക്ഷിയാക്കിയാൽ തൃണമൂൽ നേതാക്കൾ പ്രചാരണത്തിനെത്തും. തന്നോട് നാമനിർേദശ പത്രിക നൽകാൻ പാർട്ടി നിർദേശിച്ചിട്ടുണ്ട്. തന്നെ അസോസിയേറ്റ് അംഗമാക്കിയാലും മതി, അത് പ്രഖ്യാപിക്കണമെന്നും അൻവർ പറഞ്ഞു