National

തെരുവിൽ നിന്ന് എടുത്തുവളർത്തി; 13ാം വയസിൽ ആൺസുഹൃത്തുക്കളുമായി ചേർന്ന് വളർത്തമ്മയെ മകൾ കൊന്നു

മൂന്ന് ദിവസം പ്രായമുള്ളപ്പോൾ ഭുവനേശ്വറിലെ തെരുവിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ പെൺകുഞ്ഞ് 13ാം വയസിൽ വളർത്തമ്മയെ കൊലപ്പെടുത്തി. എട്ടാം ക്ലാസുകാരിയായ പെൺകുട്ടി രണ്ട് ആൺസുഹൃത്തുക്കളുമായി ചേർന്നാണ് വളർത്തമ്മയെ കൊന്നത്.

ഗജപതി ജില്ലയിലെ പരാലഖേമുൻഡിയിലാണ് ദാരുണ സംഭവം. 54കാരിയായ രാജലക്ഷ്മി കർ ആണ് കൊല്ലപ്പെട്ടത്. രണ്ട് പുരുഷൻമാരുമായുള്ള മകളുടെ ബന്ധം രാജലക്ഷ്മി എതിർത്തിരുന്നു. ഇതിലുള്ള വൈരാഗ്യവും സ്വത്ത് കൈക്കലാക്കാനുള്ള ആഗ്രഹവുമാണ് പെൺകുട്ടിയെ കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്ന് പോലീസ് പറയുന്നു

ഉറക്ക ഗുളിക കൊടുത്ത് മയക്കി കിടത്തിയ ശേഷം തലയിണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ചാണ് കൊലപാതകം നടത്തിയത്. ഏപ്രിൽ 29നായിരുന്നു സംഭവം. തൊട്ടടുത്ത ദിവസം സംസ്‌കാരം നടത്തി. ഹൃദയാഘാതമെന്നാണ് മകൾ ബന്ധുക്കളോട് പറഞ്ഞത്

പെൺകുട്ടിയുടെ മൊബൈൽ സംസ്‌കാര സമയത്ത് രാജലക്ഷ്മിയുടെ തറവാട്ടിൽ മറന്നുവെച്ചിരുന്നു. രാജലക്ഷ്മിയുടെ സഹോദരൻ ഇത് പരിശോധിച്ചപ്പോഴാണ് സഹോദരിയുടേത് കൊലപാതകമാണെന്ന സംശയം തോന്നിയത്. ഇൻസ്റ്റഗ്രാം മെസഞ്ചറിൽ ആൺസുഹൃത്തുക്കളുമായി കൊലപാതകത്തെ കുറിച്ച് 13കാരി ചർച്ച നടത്തിയിരുന്നു.

ഇതോടെ സഹോദരൻ മെയ് 14ന് പോലീസിൽ പരാതി നൽകി. പിന്നാലെ നടത്തിയ അന്വേഷണത്തിൽ രാജലക്ഷ്മിയുടേത് കൊലപാതകമെന്ന് തെളിഞ്ഞു. പെൺകുട്ടിയെയും ആൺസുഹൃത്തുക്കളായ ഗണേഷ് റാത്(21), ദിനേഷ് സാഹു(20) എന്നിവരെയും പോലീസ് അറസ്റ്റ് ചെയ്തു.

Related Articles

Back to top button
error: Content is protected !!