Kerala

സിദ്ദിഖ് കൊടും ക്രിമിനൽ; തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് രേവതി സമ്പത്ത്

കൊച്ചി: അമ്മ സംഘടനയുടെ ജനറൽ സെക്രട്ടറിയായ നടൻ സിദ്ദിഖിനെതിരെ അതീവഗുരുതരമായ ലൈംഗിക ആരോപണവുമായി നടിയും മോഡലുമായ രേവതി സമ്പത്ത്. നടൻ സിദ്ദിഖ് തന്നെ ലൈംഗീകമായി പീഡിപ്പിച്ചുവെന്ന് രേവതി സമ്പത്ത് ആരോപിച്ചു. ചെറിയ പ്രായത്തിലാണ് ദുരനുഭവം ഉണ്ടായതെന്നും നടി പറഞ്ഞു. സിദ്ദിഖ് കൊടും ക്രിമിനലാണ് എന്നും രേവതി സമ്പത്ത് ആരോപിച്ചു.

വലിയ സ്വപ്നങ്ങളോടെയാണ് സിനിമ മേഖലയിലേക്ക് വന്നത്. പ്ലസ് ടൂ കഴിഞ്ഞ സമയത്താണ് തനിക്ക് മോശം അനുഭവം ഉണ്ടാകുന്നത്. 21 വയസ് ഉള്ളപ്പോഴാണ് സംഭവം. ഫേസ്ബുക്കിൽ മെസേജുകൾ അയച്ചു. സിനിമയുടെ ഡിസ്കഷന് എത്തിയതായിരുന്നു. മോളെ എന്ന് വിളിച്ചായിരുന്നു ആദ്യ സമീപനം. സിദ്ദിഖിന്‍റെ ഭാഗത്ത് നിന്ന് അബ്യൂസ് ഉണ്ടായി. ഡിസ്കഷ്ന് വന്നപ്പോൾ സെക്ഷ്വലി അബ്യൂസ് ചെയ്തു. ഇപ്പൊൾ കാണുന്ന മുഖമല്ല അയാളുടേത്. അയാൾ അടിക്കുകയും ഇടിക്കുകയും ചെയ്തു. കടുത്ത മാനസിക സംഘർഷത്തിലൂടെ കടന്ന് പോയി. അതിക്രമം നടന്നതിന് ശേഷം സിദ്ദിഖ് ഒന്നും സംഭവിക്കാത്ത മട്ടിൽ എന്‍റെ മുന്നിൽ നിന്നു. സ്ഥിരം സംഭവമാണ് എന്ന നിലയിൽ എല്ലാവരും പ്രതികരിച്ചു. എല്ലാവരും അറിഞ്ഞുകൊണ്ട് ചെയ്യുന്നതുപോലെയാണ് തോന്നിയതെന്ന് രേവതി സമ്പത്ത് പറഞ്ഞു

2019ലും രേവതി സമ്പത്ത് സിദ്ദീഖിനെതിരെ ലൈംഗിക ആരോപണമുന്നയിച്ചിരുന്നു. തന്‍റെ മകന്‍ അഭിനയിക്കുന്ന ഒരു തമിഴ് സിനിമയിലെ ഓഫറിനെക്കുറിച്ച് സംസാരിക്കാന്‍ സിദ്ദിഖ് തന്നെ ബന്ധപ്പെട്ടിരുന്നു. സിദ്ദിഖിന്‍റെ “സുഖമറിയാതെ’ എന്ന സിനിമയുടെ പ്രിവ്യൂവിന് ശേഷം തിരുവനന്തപുരത്ത് മസ്‌കറ്റ് ഹോട്ടലിലേക്ക് വരാന്‍ പറയുകയായിരുന്നു. അവിടെവെച്ചാണ് മോശം അനുഭവമുണ്ടായത്. അഡ്ജസ്റ്റ്‌മെന്‍റ് ചെയ്യാന്‍ തയ്യാറാണോയെന്ന് സിദ്ദിഖ് നേരിട്ട് ചോദിച്ചു. സിനിമാ മേഖലയില്‍ ഈ വാക്കിന് ഇങ്ങനെയൊരു അര്‍ത്ഥം ഉണ്ടാകുന്നതില്‍ വിഷമമുണ്ട്. എന്താണ് ഉദ്ദേശിക്കുന്നതെന്ന് ഞാന്‍ ചോദിച്ചു, സിദ്ദിഖ് തന്‍റെ ആവശ്യങ്ങള്‍ വ്യക്തമായി പറഞ്ഞു. നീണ്ട നഖങ്ങളുള്ള സ്ത്രീകളെ ഇഷ്ടപ്പെടുന്ന ലൈംഗിക സങ്കല്‍പ്പമായിരുന്നു വിവരിച്ചത്. അതൊന്നും നടക്കില്ല എന്ന് മനസിലായപ്പോള്‍, ഇക്കാര്യം ഇനി പുറത്തുപറഞ്ഞാലും തനിക്ക് പ്രശ്‌നമില്ലെന്നായി സിദ്ദിഖ്. തനിക്ക് ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന് നടന്‍ പറഞ്ഞു. അയാള്‍ ശക്തനായിരുന്നു. ഫേസ്ബുക്കില്‍ ഇതേക്കുറിച്ച് എഴുതിയപ്പോള്‍ തനിക്കെതിരെ ഉണ്ടായ കമന്‍റുകള്‍ സിദ്ദിഖിന്‍റെ ശക്തി വിളിച്ചോതുന്നതാണെന്നും രേവതി അന്ന് പറഞ്ഞിരുന്നു.

Related Articles

Back to top button