കൊലക്കുറ്റം ചെയ്തിട്ടില്ലല്ലോയെന്ന് സുധാകരൻ; തപാൽ വോട്ട് വെളിപ്പെടുത്തലിൽ മൊഴിയെടുത്തു

തപാൽ വോട്ടുകൾ പൊട്ടിച്ച് തിരുത്തിയെന്ന സിപിഎം നേതാവ് ജി.സുധാകരന്റെ വെളിപ്പെടുത്തലിൽ തഹസിൽദാർ മൊഴിയെടുത്തു. സുധാകരന്റെ വീട്ടിലെത്തിയാണ് മൊഴിയെടുത്തത്. തെരഞ്ഞെടുപ്പ് കമ്മീഷണറുടെ നിർദേശപ്രകാരമായിരുന്നു മൊഴിയെടുപ്പ്. നടപടികളെ ഭയക്കുന്നില്ലെന്നും പറഞ്ഞത് തെറ്റായി വ്യാഖ്യാനിച്ചെന്നും സുധാകരൻ പ്രതികരിച്ചു.
മൊഴി നൽകിയിട്ടുണ്ട്. കൊലക്കുറ്റം ചെയ്തിട്ടില്ലലോ. വിവാദ പരാമർശത്തിൽ മുമ്പും കേസെടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പറയാനുള്ള കാര്യങ്ങളെല്ലം ഉദ്യോഗസ്ഥരോട് പറഞ്ഞിട്ടുണ്ടെന്നും മറ്റൊന്നും പറയാനില്ലെന്നുമായിരുന്നു മൊഴിയെടുപ്പിനുശേഷം ജി സുധാകരൻ മാധ്യമങ്ങളോട് പ്രതികരിച്ചത്.
ഉച്ചയ്ക്ക് രണ്ടരയ്ക്കുശേഷമാണ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ ജി സുധാകരൻറെ വീട്ടിലെത്തിയത്. അരമണിക്കൂറോളം നീണ്ടുനിന്ന മൊഴിയെടുപ്പിനുശേഷമാണ് ഉദ്യോഗസ്ഥർ മടങ്ങിയത്. റിപ്പോർട്ട് ജില്ലാ കലക്ടർക്ക് സമർപ്പിക്കുമെന്ന് അമ്പലപ്പുഴ തഹസിൽദാർ അൻവർ പറഞ്ഞു.