സാമ്പത്തിക പ്രതിസന്ധിയുടെ തീക്ഷ്ണഘട്ടം കഴിഞ്ഞെന്ന് ധനമന്ത്രി; ബജറ്റിൽ ജനപ്രിയ പ്രഖ്യാപനങ്ങൾക്ക് സാധ്യത

രണ്ടാം പിണറായി സർക്കാരിന്റെ അവസാന സമ്പൂർണ ബജറ്റ് ഇന്ന്. ധനമന്ത്രി കെഎൻ ബാലഗോപാൽ ഇന്ന് ബജറ്റ് അവതരിപ്പിക്കുമ്പോൾ പ്രതീക്ഷകളുമേറെയാണ്. തദ്ദേശ തെരഞ്ഞെടുപ്പ് മുന്നിൽ നിൽക്കെ ജനപ്രിയ നിർദേശങ്ങളുണ്ടാകുമെനന്നാണ് പ്രതീക്ഷ. വിഴിഞ്ഞത്തിനും വയനാടിനും ബജറ്റിൽ ഊന്നൽ നൽകിയേക്കും. വരുമാന വർധനവ് ലക്ഷ്യമിട്ട് സേവന നിരക്കുകൾ വർധിക്കാനും സാധ്യതയുണ്ട്
സാമ്പത്തിക പ്രതിസന്ധിയുടെ തീക്ഷ്ണ ഘട്ടം അതിജീവിച്ചെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. സാമ്പത്തിക പ്രതിസന്ധിയുണ്ടായെങ്കിലും അത് വികസനക്ഷേമ പ്രവർത്തനങ്ങളെ ബാധിച്ചില്ല. വികസന പദ്ധതികളും പ്രഖ്യാപനങ്ങളും തന്റെ അഞ്ചാം ബജറ്റിലുണ്ടാകുമെന്നും മന്ത്രി അറിയിച്ചു
കുറിപ്പിന്റെ പൂർണരൂപം
ധനകാര്യ മന്ത്രി എന്ന നിലയിലുള്ള അഞ്ചാമത്തെ സംസ്ഥാന ബജറ്റ് ഇന്ന് അവതരിപ്പിക്കുകയാണ്. സവിശേഷമായ ഒരു ഘട്ടത്തിലാണ് രണ്ടാം പിണറായി സർക്കാർ അധികാരമേറ്റെടുത്തത്. ചരിത്രത്തിലെ ഏറ്റവും വലിയ കേന്ദ്ര അവഗണന കേരളം ഇക്കാലത്ത് നേരിട്ടു. സംസ്ഥാനത്തിന്റെ തനത് വരുമാനത്തിൽ മികച്ച നിലയിൽ വർദ്ധനവുണ്ടാക്കിയിട്ടും കേന്ദ്രവിഹിതത്തിൽ വരുത്തിയ വെട്ടിക്കുറവ് മൂലം നമുക്ക് സാമ്പത്തിക ഞെരുക്കം അനുഭവിക്കേണ്ടിവന്നു.
സാമ്പത്തിക ഞെരുക്കം വികസന ക്ഷേമ പ്രവർത്തനങ്ങളെ ബാധിക്കാതിരിക്കാൻ സർക്കാർ പരമാവധി ശ്രമിച്ചു. നിർണായകമായ പല വികസന പദ്ധതികൾക്കും ഇക്കാലയളവിൽ തുടക്കം കുറിച്ചു. മുൻ സർക്കാരിന്റെ അഭിമാന പദ്ധതികൾ ഒരു മുടക്കവും കൂടാതെ മുന്നോട്ടു കൊണ്ടുപോയി. സാമൂഹ്യ ക്ഷേമരംഗത്തും മെച്ചപ്പെട്ട നിലയിൽ പണം ചെലവഴിച്ചു.
ഇപ്പോൾ സാമ്പത്തിക ഞെരുക്കത്തിന്റെ തീക്ഷ്ണമായ ഘട്ടത്തെ നാം അതിജീവിച്ചു തുടങ്ങുകയാണ്. നമ്മുടെ സമ്പദ് വ്യവസ്ഥയെ കൂടുതൽ കരുത്തുറ്റതാക്കാൻ കഴിയുന്നു എന്ന സന്തോഷ വർത്തമാനമാണ് ബജറ്റിന് മുന്നോടിയായി പങ്കുവെക്കാനുള്ളത്.
നമ്മുടെ നാടിന്റെ ഭാവിക്ക് മുതൽക്കൂട്ടാകുന്ന നിരവധി പദ്ധതികളും പ്രഖ്യാപനങ്ങളും ബജറ്റിൽ ഉണ്ടാകും.
എല്ലാവർക്കും ശുഭദിനം