Kerala

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ മോഷണം; വീട്ടിൽ ഐശ്വര്യം വരാൻ വേണ്ടിയാണ് മോഷണം നടത്തിയതെന്ന് പ്രതികൾ

തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ മോഷണക്കേസിൽ പിടിയിലായ പ്രതികളുടേത് വിചിത്ര മൊഴി. വീട്ടിൽ ഐശ്വര്യം വരാൻ വേണ്ടിയാണ് മോഷണം നടത്തിയത് എന്ന് പ്രതികളുടെ പ്രാഥമിക മൊഴി. തിരുവനന്തപുരം എത്തിയപ്പോൾ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്ന് എന്തെങ്കിലും വീട്ടിലെത്തിക്കണമെന്ന് കരുതി എന്നും പ്രതികൾ‌ മൊഴി നൽകി. എന്നാൽ മൊഴി പൂർണമായി പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല.

അതീവസുരക്ഷാ മേഖലയിലാണ് മോഷണം നടന്നത്. ഹരിയാന സ്വദേശികളായ മൂന്ന് പേരാണ് പിടിയിലായത്. ഹരിയാനയിൽ നിന്നാണ് ഫോർട്ട് പോലീസ് പ്രതികളെ പിടികൂടിയത്. ഒരു പുരുഷനും രണ്ട് സ്ത്രീകളുമണ് പിടിയിലായത്. വ്യാഴാഴ്ചയാണ് ക്ഷേത്രത്തിൽ മോഷണം നടന്നത്. സിസിടിവി പരിശോധിച്ചതിൽ നിന്നാണ് പ്രതികളെ തിരിച്ചറിഞ്ഞത്.

ഹരിയാനയിൽ നിന്ന് പിടിയിലായ സംഘത്തലവനായ ഗണേശ് ഝായ ഓസ്‌ട്രേലിയൻ പൗരത്വമുള്ളയാളാണ്. ഹിരയാനയിലാണ് ഇയാൾ ഏറെക്കാലമായി താമസിച്ചുവരുന്നത്. പ്രതികളുമായി തെളിവെടുപ്പ് ഉൾപ്പെടെയുള്ള കാര്യങ്ങളിലേക്ക് പ്രതികളെ എത്തിച്ച ശേഷം കടക്കും. പ്രതികളെ വിമാനമാർ​ഗം ഉച്ചക്ക് മുൻപ് തിരുവനന്തപുരത്ത് എത്തിക്കും.

Related Articles

Back to top button