അടിയന്തരാവസ്ഥക്കാലത്ത് സിപിഐഎമ്മും ആർഎസ്എസും തമ്മിൽ യാതൊരു ബന്ധവും ഉണ്ടായിരുന്നില്ല; മുഖ്യമന്ത്രി പിണറായി വിജയൻ

അടിയന്തരാവസ്ഥക്കാലത്ത് സിപിഐഎമ്മും ആർഎസ്എസും തമ്മിൽ യാതൊരു ബന്ധവും ഉണ്ടായിരുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഫാസിസ്റ്റ് പ്രത്യയശാസ്ത്രത്തെ ആരാധിക്കുന്ന ആർഎസ്എസിനെതിരെ നിരന്തരം പോരാടിയവരാണ് സിപിഐ എമ്മുകാരെന്നും അദ്ദേഹം പറഞ്ഞു. ആർഎസ്എസുമായി സിപിഐ എമ്മിന് യോജിപ്പിന്റെ ഒരുമേഖലയുമില്ല. അവരുടെ ആശയങ്ങൾക്കെതിരെ പോരാടുന്നവരാണ് കമ്യൂണിസ്റ്റുകാർ. കമ്യൂണിസ്റ്റുകാരെ കൊലപ്പെടുത്താൻ ആയുധവുമായി കാത്തിരിക്കുന്ന വർഗീയക്കൂട്ടമാണ് ആർഎസ്എസ്. ആർഎസ്എസ് എന്നല്ല, ഒരു വർഗീയശക്തികളുമായും ഇന്നലെയും ഇന്നും നാളെയും സിപിഐ എമ്മിന് യോജിപ്പുണ്ടാകില്ല. അതുകൊണ്ടാണ് എല്ലാ വർഗീയശക്തികളും സിപിഐഎമ്മിനെ എതിർക്കുന്നതെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
അടിയന്തരാവസ്ഥക്കാലത്ത് സ്വന്തം നിലയ്ക്കാണ് സിപിഐ എം പോരാടിയത്. ഇന്ദിരാഗാന്ധിയുടെ അമിതാധികാര വാഴ്ചക്കെതിരെ ജനകീയപ്രക്ഷോഭം ഉണ്ടായപ്പോഴും ആരുടെയും തണലിലായിരുന്നില്ല സിപിഐ എം. അനേകം സഖാക്കൾ മർദനത്തിനിരയായി, ചിലർക്ക് ജീവഹാനി സംഭവിച്ചു. അർധഫാസിസ്റ്റ് ഭീകരവാഴ്ച അവസാനിപ്പിക്കാനായി സിപിഐ എം നടത്തിയ പോരാട്ടം ചരിത്രത്തിന്റെ ഭാഗമാണെന്നും പിണറായി പറഞ്ഞു. അടിയന്തരാവസ്ഥയെ സംബന്ധിച്ച് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നൽകിയ അഭിമുഖത്തിന്റെ പേരിൽ തെറ്റിധാരണ പരന്നപ്പോൾ അദ്ദേഹം തന്നെ വിശദീകരണം നൽകിയതാണെന്നും മുഖ്യമന്ത്രി മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നൽകി.
അടിയന്തരാവാസ്ഥക്കാലത്ത് സിപിഐഎമ്മും ആർഎസ്എസും തമ്മിൽ യാതൊരുബന്ധവും ഉണ്ടായിട്ടില്ല. 1974ലാണ് ജനതാപാർടി രൂപീകരിക്കുന്നത്. അടിയന്തരാവാസ്ഥയ്ക്കെതിരെ ജയപ്രകാശ് നാരായണന്റെ നേതൃത്വത്തിൽ ചെറുത്തുനിൽപ്പുണ്ടായി. വിശാലമുന്നണി ജനതാപാർടിയായി രൂപപ്പെട്ടപ്പോഴും സിപിഐ എം വേറിട്ടുനിന്നു. പാർടി അന്ന് അടിയന്തരാവസ്ഥക്കെതിരെ സ്വന്തം നിലയിൽ സമരം ചെയ്തു. ജനതാപാർടിയുമായി തെരഞ്ഞെടുപ്പ് സഹകരണമാണുണ്ടായത് എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.