തിരുവനന്തപുരം ശ്രീകാര്യത്ത് വീട് കുത്തിത്തുറന്ന് മോഷണം; 15 പവനും 4 ലക്ഷം രൂപയും കവർന്നു

തിരുവനന്തപുരം ശ്രീകാര്യത്ത് വീട് കുത്തിത്തുറന്ന് മോഷണം. 15 പവനും 4 ലക്ഷം രൂപയും മോഷണം പോയതായി പരാതി. കഴിഞ്ഞ നാല് ദിവസമായി വീട്ടുകാർ വീട്ടിൽ ഇല്ലായിരുന്നു. രാവിലെ വീട്ടിൽ തിരികെ എത്തിയപ്പോഴാണ് മോഷണ വിവരമറിഞ്ഞത്
കേരള സർവ്വകലാശാലയിലെ മുൻ അസി. രജിസ്ട്രാർ ജെ അനിൽകുമാറിന്റെ വീട്ടിലാണ് മോഷണം.നാല് ദിവസമായി വീട്ടുകാർ സ്ഥലത്തുണ്ടായിരുന്നില്ല. ഈ കാലയളവിൽ മോഷണം നടന്നതായാണ് നിഗമനം.ഇന്ന് രാവിലെ തിരികെ വീട്ടിലെത്തിയപ്പോഴാണ് വീടിന്റെ മുഴുവൻ വാതിലുകളും കുത്തി തുറന്നത് ശ്രദ്ധയിൽ പെട്ടത്. തുടർന്ന് നടത്തിയ പരിശോധനയിൽ 15 പവൻ സ്വർണവും നാല് ലക്ഷം രൂപയും നഷ്ടപ്പെട്ടതായി കണ്ടെത്തി.
ശ്രീകാര്യം പോലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ മോഷ്ടാവിനെ കുറിച്ച് സൂചന ലഭിച്ചില്ല. വിരലടയാള വിദഗ്ദരും ഡോഗ് സ്ക്വാഡും തെളിവുകൾ ശേഖരിച്ചു. സമീപത്തെ സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. സമീപത്ത് മറ്റൊരു വീട്ടിലും മോഷണ ശ്രമം നടന്നതായി നാട്ടുകാർ ആരോപിച്ചു. മോഷ്ടാവിനായുള്ള തെരച്ചിൽ ഊർജ്ജിതമാക്കിയതായി ശ്രീകാര്യം പൊലീസ് അറിയിച്ചു.