കോഴിക്കോടും ആലുവയിലും ട്രാക്കിൽ മരം വീണു; നിരവധി ട്രെയിനുകൾ വൈകിയോടുന്നു

കനത്ത മഴയെ തുടർന്ന് കോഴിക്കോടും ആലുവയിലും റെയിൽവേ ട്രാക്കിൽ മരം വീണതിനെ തുടർന്ന് ട്രെയിനുകൾ വൈകിയോടുന്നു. കോഴിക്കോട് നല്ലളം അരീക്കാട് റെയിൽവേ ട്രാക്കിന് മുകളിൽ മരങ്ങളും വീടുകളുടെ മേൽക്കൂരയും തകർന്നു വീണതിനെ തുടർന്ന് ആറ് മണിക്കൂറിലേറെ ഗതാഗതം തടസ്സപ്പെട്ടു.
മൂന്ന് വലിയ മരങ്ങളും പത്തോളം വീടുകളുടെ മേൽക്കൂരയും തകർന്ന് പാളത്തിൽ വീണു. അപകടത്തെ തുടർന്ന് വടക്കൻ കേരളത്തിലേക്കും തിരിച്ചുമുള്ള നിരവധി ട്രെയിനുകൾ വൈകിയോടുകയാണ്
രാത്രി 12.50ന് ഷൊർണൂരിൽ എത്തേണ്ട മംഗലാപുരം-തിരുവനന്തപുരം മലബാർ എക്‌സ്പ്രസ് എത്തിയത് പുലർച്ചെ 5.45ഓടെയാണ്. എറണാകുളം ആലുവ അമ്പാട്ട് കാവിൽ റെയിൽവേ ട്രാക്കിലേക്ക് മരം വീണ് നാല് മണിക്കൂർ നേരം ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു.
ചെന്നൈ-മാംഗ്ലൂർ മെയിൽ, കോഴിക്കോട്-ഷൊർണൂർ പാസഞ്ചർ, തിരുവനന്തപുരം-മംഗലാപുരം മലബാർ എക്‌സ്പ്രസ്, അന്ത്യോദയ എക്‌സ്പ്രസ്, ചെന്നൈ എഗ്മോർ-ഗുരുവായൂർ എക്‌സ്പ്രസ്, നിസാമുദ്ദീൻ-എറണാകുളം മംഗള എക്‌സ്പ്രസ്, ഗുരുവായൂർ-തിരുവനന്തപുരം എക്‌സ്പ്രസ്, രാജ്യറാണി എക്‌സ്പ്രസ്, അമൃത്സർ-തിരുവനന്തപുരം നോർത്ത് സൂപ്പർ ഫാസ്റ്റ് എക്‌സ്പ്രസ് എന്നീ വണ്ടികളാണ് വൈകിയോടുന്നത്.