National

തുംഗഭദ്ര ഡാമിന് ആയുസ് 30 വർഷം കൂടി മാത്രം; അപ്പോൾ മുല്ലപ്പെരിയാറിനോ?

പുതിയ ഡാം നിർമിക്കണം. ഇല്ലെങ്കിൽ ഡാമിന്‍റെ കൽക്കെട്ട് ഇളകി ഡാം തകരുമെന്നും നായിഡു

ബംഗളൂരു: തുംഗഭദ്ര അണക്കെട്ടിനെ അതിവേഗം പഴക്കം ബാധിക്കുകയാണെന്നു ഹൈഡ്രോ മെക്കാനിക്കൽ എൻജിനീയർ കണ്ണയ്യ നായിഡു. 33 ഗേറ്റുകളും മാറ്റി പുതിയവ സ്ഥാപിച്ചാൽ ഡാം 30 വർഷം കൂടി നിലനിൽക്കും. അതുകഴിഞ്ഞാൽ പുതിയ ഡാം നിർമിക്കണം. ഇല്ലെങ്കിൽ ഡാമിന്‍റെ കൽക്കെട്ട് ഇളകി ഡാം തകരുമെന്നും നായിഡു മുന്നറിയിപ്പു നൽകി. 70 വർഷം പിന്നിട്ട ഡാമിന്‍റെ തകർന്ന 19ാം നമ്പർ ഗേറ്റിനു പകരം താത്കാലിക ഗേറ്റ് സ്ഥാപിച്ചശേഷമാണ് നായിഡുവിന്‍റെ പ്രതികരണം.

130 വർഷം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാമിന്‍റെ സുരക്ഷയെക്കുറിച്ച് ആശങ്കകൾ ശക്തമാകുന്നതിനിടെയാണു ദക്ഷിണേന്ത്യയിലെ രണ്ടാമത്തെ സുർക്കി ഡാമായ തുംഗഭദ്ര അണക്കെട്ടിന് ഇനി 30 വർഷം മാത്രമാണ് ആയുസുള്ളതെന്ന് ഗേറ്റ് പുനഃസ്ഥാപിച്ച വിദഗ്ധ സംഘത്തെ നയിച്ച എൻജിനീയർ വ്യക്തമാക്കുന്നത്.

ഡാമിലെ ക്രെസ്റ്റ് ഗേറ്റുകളുടെ ആയുസ് പരമാവധി 45 വർഷമാണ്. തുംഗഭദ്ര ഡാം നിർമിച്ചിട്ട് 70 വർഷമായി. ഗേറ്റുകൾ മാറ്റിയാൽ 30 വർഷം കൂടി വലിയ ആശങ്കകൾ വേണ്ടെന്നും നായിഡു പറഞ്ഞു.

നായിഡുവിന്‍റെ നേതൃത്വത്തിൽ വിദഗ്ധ സംഘത്തിന്‍റെ ഒരാഴ്ച നീണ്ട ശ്രമത്തിൽ തുംഗഭദ്ര അണക്കെട്ടിലെ തകർന്ന ഗേറ്റിനു പകരം താത്കാലിക ഗേറ്റ് കഴിഞ്ഞ ദിവസം സ്ഥാപിച്ചു.

അഞ്ച് സ്റ്റോപ്പ് ലോഗുകളാണ് താത്കാലികഗേറ്റിനായി ഉപയോഗിച്ചത്. ഈ ഗേറ്റിലൂടെ വെള്ളമൊഴുകുന്നത് തടയാൻ കഴിഞ്ഞതോടെ മറ്റു ഗേറ്റുകളും അടച്ചു. 30 ടിഎംസി വെള്ളം ഇതുവഴി ലാഭിക്കാനായെന്നും നായിഡു പറഞ്ഞു.

Related Articles

Back to top button