പൊലീസിൽ അഴിച്ചുപണി; മഹിപാൽ യാദവ് എക്സൈസ് കമ്മിഷണറായി തുടരും; എം ആർ അജിത് കുമാർ ബറ്റാലിയൻ എഡിജിപി

ഐപിഎസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി. എഡിജിപി എം ആർ അജിത്കുമാറിനെ എക്‌സൈസ് കമ്മീഷണർ ആക്കിയ തീരുമാനം ഉൾപ്പെടെ പൊലീസ് തലപ്പത്തെ മാറ്റം പിൻവലിച്ച് സർക്കാർ. എം ആർ അജിത്ത് കുമാർ ആംഡ് പൊലീസ് ബറ്റാലിയൻ ചുമതലയിൽ തുടരും. നേരത്തെ ക്രൈം ബ്രാഞ്ചിലേയ്ക്ക് മാറ്റിയ മഹിപാൽ യാദവിനെ വീണ്ടും എക്സൈസ് കമ്മീഷണറാക്കി. പൊലീസ് അക്കാദമി ഡയറക്ടറാക്കിയ ബൽറാം കുമാർ ഉപാധ്യയ ജയിൽ മേധാവിയായി തിരികെ ചുമതലയിൽ എത്തും.
കെ സേതുരാമൻ പൊലീസ് അക്കാദമി ഡയറക്ടറാകും. പി പ്രകാശ് ക്രൈം റെക്കോർഡ്സ് ബ്യുറോ ഐജിയും , എ അക്ബർ കോസ്റ്റൽ പൊലീസ് ഐജിയുമാകും. നിലവിൽ പൊലീസ് ആസ്ഥാനത്തെ എഡിജിപിയായ എസ് ശ്രീജിത് ഐപിഎസിന് സൈബർ ഓപ്പറേഷൻസിന്റെ അധിക ചുമതല നൽകി. ക്രമസമാധാന ചുമതലയുള്ള എഡിജിപി എച്ച്.വെങ്കിടെഷിനു ക്രൈം ബ്രാഞ്ചിന്റെ അധിക ചുമതല നൽകി. സ്ഥലം മാറ്റപ്പെട്ടവർ പരാതി അറിയിച്ചതോടെയാണ് അസാധാരണ തിരുത്തലെന്നാണ് സർക്കാർ വിശദീകരണം. കഴിഞ്ഞ ആഴ്ചയാണ് സ്ഥാനമാറ്റ ഉത്തരവിറങ്ങിയത്.