എല്ലാ അതിരുകളും ലംഘിക്കുന്നുവെന്ന് സുപ്രീം കോടതി; ടാസ്മാകിനെതിരായ ഇഡി അന്വേഷണം സ്‌റ്റേ ചെയ്തു

തമിഴ്നാടിന്റെ സർക്കാർ മദ്യവ്യാപാര സ്ഥാപനമായ ടാസ്മാകിനെതിരായ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണം സുപ്രീം കോടതി ബുധനാഴ്ച സ്റ്റേ ചെയ്തു. കേന്ദ്ര ഏജൻസി അതിന്റെ അധികാരപരിധി ലംഘിക്കുന്നു എന്ന ആരോപണങ്ങൾക്കിടയിലാണ് ഈ നടപടി.
ഇഡിയുടെ നടപടികളിൽ ശക്തമായ അതൃപ്തി രേഖപ്പെടുത്തിയ പരമോന്നത കോടതി, ഇഡി എല്ലാ അതിരുകളും ലംഘിക്കുകയാണെന്ന് പ്രസ്താവിച്ചു. ഇഡി ഫെഡറൽ തത്വം ലംഘിക്കുന്നതായി തോന്നുന്നുവെന്നും, ടാസ്മാക്കിനെ എങ്ങനെ റെയ്ഡ് ചെയ്യാൻ കഴിയും എന്നും ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായിയും ജസ്റ്റിസ് അഗസ്റ്റിൻ ജോർജ് മസിഹും അടങ്ങുന്ന സുപ്രീം കോടതി ബെഞ്ച് ചോദിച്ചു.
1,000 കോടി രൂപയിലധികം വരുന്ന അഴിമതിയാണ് ഈ കേസിൽ ഉൾപ്പെട്ടിരിക്കുന്നതെന്നും, കുറഞ്ഞത് ഈ കേസിൽ ഇഡി അതിരുകൾ ലംഘിക്കുന്നില്ല എന്നും ഇ ഡി അഭിഭാഷകൻ വാദിച്ചു. സംസ്ഥാന സർക്കാർ നടത്തുന്ന മദ്യവ്യാപാര സ്ഥാപനമായ ടാസ്മാക്കിന്റെ കാര്യാലയങ്ങളിൽ ഇഡി നടത്തിയ റെയ്ഡുകൾക്കെതിരായ തമിഴ്നാട് സർക്കാരിന്റെ ഹർജി പരിഗണിക്കുകയായിരുന്നു കോടതി.
ടാസ്മാക്കിന്റെ കാര്യാലയങ്ങളിൽ ഇഡി നടത്തിയ റെയ്ഡുകളെ ചോദ്യം ചെയ്താണ് തമിഴ്നാട് സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത്. സർക്കാരും ടാസ്മാക്കും സമർപ്പിച്ച ഹർജികൾ തള്ളിക്കളയുകയും, കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം ഇഡിക്ക് അന്വേഷണം തുടരാൻ അനുമതി നൽകുകയും ചെയ്ത മദ്രാസ് ഹൈക്കോടതിയുടെ ഏപ്രിൽ 23ലെ വിധിയെയും സംസ്ഥാനം ചോദ്യം ചെയ്തിരുന്നു.