ഇറാനിലെ ഫോർഡോ ആണവ കേന്ദ്രത്തിൽ വീണ്ടും ആക്രമണം; റോഡുകൾ തകർത്തുവെന്ന് ഇസ്രായേൽ

ടെഹ്‌റാൻ: അതീവ രഹസ്യ സ്വഭാവമുള്ള ഇറാനിലെ ഫോർഡോ ആണവ സമ്പുഷ്ടീകരണ കേന്ദ്രത്തിന് നേരെ ഇന്നും ആക്രമണമുണ്ടായതായി ഇറാൻ സ്ഥിരീകരിച്ചു. ഇസ്രായേലാണ് ഈ വ്യോമാക്രമണം നടത്തിയതെന്നും ആണവ കേന്ദ്രത്തിലേക്കുള്ള റോഡുകൾ തകർത്തുവെന്നും ഇസ്രായേൽ സൈന്യം അവകാശപ്പെട്ടു. അമേരിക്കയുടെ ആക്രമണത്തിന് തൊട്ടുപിന്നാലെയാണ് ഇസ്രായേലിന്റെ ഈ നീക്കം.
പർവതനഗരമായ ക്വാമിന് സമീപം, പ്രകൃതിയാലും ഇറാന്റെ സൈനിക വലയത്താലും സുരക്ഷിതമായ നിലയിലാണ് ഭൂഗർഭ ആണവ കേന്ദ്രമായ ഫോർഡോ സ്ഥിതി ചെയ്യുന്നത്. ഞായറാഴ്ച പുലർച്ചെ നടന്ന യുഎസ് ആക്രമണത്തിൽ ആണവകേന്ദ്രത്തിന് സാരമായ നാശനഷ്ടം സംഭവിച്ചിട്ടുണ്ടാകാമെന്ന് യുഎൻ ആണവ സംഘവും കരുതുന്നതിനിടെയാണ് ഇസ്രായേലിന്റെ പുതിയ ആക്രമണം.
ഇറാന്റെ ആണവ പദ്ധതിയുടെ നിർണ്ണായക ഭാഗമാണ് ഫോർഡോ. ആണവായുധങ്ങൾ നിർമ്മിക്കാൻ ആവശ്യമായ യുറേനിയം സമ്പുഷ്ടീകരിക്കുന്നത് ഇവിടെവെച്ചാണെന്ന് ഇസ്രായേൽ തുടർച്ചയായി ആരോപിക്കുന്നു.