ഗ്രനേഡ് പ്രയോഗിക്കുമെന്ന് പോലീസ്, എറിഞ്ഞോയെന്ന് പ്രവർത്തകർ; എസ് എഫ് ഐയുടെ രാജ്ഭവൻ മാർച്ചിൽ സംഘർഷം

രാജ്ഭവനിലേക്ക് എസ് എഫ് ഐ നടത്തിയ മാർച്ചിൽ സംഘർഷം. പ്രതിഷേധ മാർച്ച് തടയാനായി പോലീസ് വെച്ച ബാരിക്കേഡിന്റെ ഒരു ഭാഗം എസ് എഫ് ഐ പ്രവർത്തകർ എടുത്തു മാറ്റി. ജലപീരങ്കി പ്രയോഗം വകവെക്കാതെയാണ് പ്രതിഷേധക്കാർ ബാരിക്കേഡ് എടുത്തു മാറ്റിയത്.
അഞ്ച് തവണയാണ് പ്രതിഷേധക്കാർക്കെതിരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചത്. ഇതിനിടെ ജലപീരങ്കിയിലെ വെള്ളവും തീർന്നു. ബാരിക്കേഡിന് മുകളിൽ കയറി പ്രവർത്തകർ മുദ്രവാക്യം വിളിക്കാൻ തുടങ്ങിയതോടെ ടിയർ ഗ്യാസ് അല്ലെങ്കിൽ ഗ്രനേഡ് പ്രയോഗിക്കുമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി. എറിഞ്ഞോയെന്ന് പ്രവർത്തകരും വിളിച്ചു പറഞ്ഞു
പേടിച്ച് ഓടുന്നവരല്ലെന്നും കൂത്തുപറമ്പിൽ ഭയന്നിട്ടില്ല, പിന്നെയാണോ ഇവിടെയെന്ന് എസ് എഫ് ഐ സംസ്ഥാന പ്രസിഡന്റ് ശിവപ്രസാദ് ചോദിച്ചു. ഗവർണർ ബോംബ് തന്നു വിട്ടിട്ടുണ്ടോയെന്നും ശിവപ്രസാദ് പോലീസിനോട് ചോദിച്ചു. സംഘി വിസി അറബിക്കടലിൽ എന്ന മുദ്രവാക്യമുയർത്തിയാണ് എസ് എഫ് ഐ മാർച്ച് നടത്തിയത്.