World

ആപ്പിളിന്‍റെ വാഗ്ദാനങ്ങളെല്ലാം പാഴായി; ഐഫോൺ 16 നിരോധിച്ച് ഇന്തോനേഷ്യ

ആപ്പിൾ കമ്പനിയുടെ വാഗ്ദാനങ്ങളെല്ലാം പാഴായതോടെ രാജ്യത്ത് ഐഫോൺ 16ന്‍റെ ഉപയോഗവും വിൽപ്പനയും നിരോധിച്ച് ഇന്തോനേഷ്യ. ഇന്‍റർനാഷണൽ മൊബൈൽ എക്വിപ്മെന്‍റ് ഐഡന്‍റിറ്റി സർട്ടിഫിക്കേഷൻ ലഭിച്ചിട്ടില്ലെന്നതാണ് ഐഫോൺ നിരോധിക്കുന്നതിനുള്ള കാരണമായി ഇന്തോനേഷ്യ ചൂണ്ടിക്കാണിക്കുന്നത്. വിദേശകാര്യമന്ത്രി ആഗസ് ഗുമിവാങ്ങാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. വിദേശത്ത് നിന്ന് ഐഫോൺ 16 കൊണ്ടുവരാനും സാധിക്കില്ല. രാജ്യത്ത് ആരെങ്കിലും നിരോധിച്ച ഐഫോൺ ഉപയോഗിക്കുന്നതായി ശ്രദ്ധയിൽ പെട്ടാൽ അധികൃതരെ അറിയിക്കണമെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

ഇന്തോനേഷ്യയിൽ ആപ്പിൾ വാഗ്ദാനം ചെയ്ത നിക്ഷേപമൊന്നും നടപ്പാക്കാത്തതാണ് പ്രശ്നത്തിന്‍റെ മൂലകാരണം. ഇന്തോനേഷ്യയിൽ പ്രാദേശിക തല പ്രവർത്തനങ്ങൾക്കായി 14.75 ദശലക്ഷം ഡോളർ നിക്ഷേപിക്കുമെന്നായിരുന്നു ആപ്പിളിന്‍റെ വാഗ്ദാനം. ഇതുവരെ 95 ദശലക്ഷം ഡോളറേ നിക്ഷേപിച്ചിട്ടുള്ളൂ. ഇന്തോനേഷ്യയിൽ ആപ്പിൾ അക്കാദമീസ് ആരംഭിക്കുമെന്നും ആപ്പിൾ മേധാവി ടിം കുക്ക് ഉറപ്പ് നൽകിയിരുന്നു

ഇതെല്ലാം വെള്ളത്തിലായ സാഹചര്യത്തിലാണ് സാങ്കേതിക കാരണങ്ങളിൽ പിടിമുറുക്കി ഇന്തോനേഷ്യ ആപ്പിളിനെ പുറത്താക്കിയിരിക്കുന്നത്. ഇന്തോനേഷ്യയിൽ വിൽക്കുന്ന ഉപകരണങ്ങളുടെ 40 ശതമാനം ഘടകങ്ങളും രാജ്യത്തു തന്നെ നിർമിച്ചതായിരിക്കണം. എന്നാൽ ഐഫോൺ 16ന് ഇതുവരെ ഈ സർട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ല. ഐഫോണിനൊപ്പം തന്നെ ആപ്പിൾ വാച്ച് സീരീസ് പത്തും ഇന്തോനേഷ്യയിൽ വിൽപ്പനയ്ക്കെത്തിച്ചിട്ടില്ല.

Related Articles

Back to top button