
വാഷിംഗ്ടൺ ഡിസി: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പുതിയ നികുതി ബില്ലിനെ രൂക്ഷമായി വിമർശിച്ച് ശതകോടീശ്വരനും ടെസ്ല സിഇഒയുമായ ഇലോൺ മസ്ക് രംഗത്തെത്തി. “അരോചകമായ ദുരന്തം” (disgusting abomination) എന്നാണ് മസ്ക് ഈ ബില്ലിനെ വിശേഷിപ്പിച്ചത്. ഇത് വലിയ തോതിൽ രാജ്യത്തിന്റെ ബജറ്റ് കമ്മി വർദ്ധിപ്പിക്കുമെന്നും അമേരിക്കൻ പൗരന്മാർക്ക് താങ്ങാനാവാത്ത കടബാധ്യത വരുത്തിവയ്ക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ദിവസം താൻ നയിച്ചിരുന്ന ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ഗവൺമെൻ്റ് എഫിഷ്യൻസി (DOGE) എന്ന ഫെഡറൽ ചെലവ് ചുരുക്കൽ ദൗത്യത്തിൽ നിന്ന് ഒഴിഞ്ഞതിന് തൊട്ടുപിന്നാലെയാണ് മസ്കിന്റെ ഈ പ്രതികരണം. തന്റെ ഉടമസ്ഥതയിലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ X-ൽ അദ്ദേഹം ഇങ്ങനെ കുറിച്ചു: “ക്ഷമിക്കണം, എനിക്കിത് സഹിക്കാൻ വയ്യ. ഈ വലിയതും, അമിതവുമായ, കോൺഗ്രസ് ചെലവ് ബിൽ ഒരു അരോചകമായ ദുരന്തമാണ്. ഇതിന് വോട്ട് ചെയ്തവർക്ക് ലജ്ജ തോന്നണം: നിങ്ങൾ തെറ്റ് ചെയ്തുവെന്ന് നിങ്ങൾക്കറിയാം.”
ഈ ബിൽ നിലവിലെ ബജറ്റ് കമ്മി 2.5 ട്രില്യൺ ഡോളറായി ഉയർത്തുമെന്നും അമേരിക്കൻ പൗരന്മാരെ അസഹനീയമായ കടത്തിലേക്ക് തള്ളിവിടുമെന്നും മസ്ക് മുന്നറിയിപ്പ് നൽകി. “കോൺഗ്രസ് അമേരിക്കയെ പാപ്പരാക്കുകയാണ്,” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ട്രംപിന്റെ ഈ ബിൽ രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിയമനിർമ്മാണങ്ങളിലൊന്നായിരിക്കുമെന്ന് മെയ് മാസത്തിൽ ട്രംപ് പ്രസ്താവിച്ചിരുന്നു. എന്നാൽ മസ്കിന്റെ വിമർശനം ട്രംപ് അനുകൂലിയും മുൻ ഉപദേശകനുമായിരുന്ന മസ്കും ട്രംപും തമ്മിലുള്ള ഏറ്റവും വലിയ ഭിന്നതയായി മാറിക്കഴിഞ്ഞു.
അതേസമയം, മസ്കിന്റെ വിമർശനത്തെ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് തള്ളിക്കളഞ്ഞു. “ഇലോൺ മസ്കിന്റെ നിലപാട് പ്രസിഡന്റിന് അറിയാം. അത് പ്രസിഡന്റിന്റെ അഭിപ്രായത്തെ മാറ്റുന്നില്ല,” ലീവിറ്റ് പറഞ്ഞു. “ഇതൊരു വലിയ, മനോഹരമായ ബില്ലാണ്, അദ്ദേഹം അതിൽ ഉറച്ചുനിൽക്കുന്നു.”