നിയമസഭ പാസാക്കിയ ബില്ലുകളിൽ ഗവർണർമാർ 3 മാസത്തിനകം തീരുമാനമെടുക്കണം: നിർണായക ഉത്തരവുമായി സുപ്രിം കോടതി

നിയമസഭ പാസാക്കിയ ബില്ലുകൾ പിടിച്ചുവെക്കുന്ന ഗവർണർമാരുടെ നടപടി അവസാനിപ്പിച്ച് സുപ്രീം കോടതി. ബില്ലുകളിൽ പരമാവധി മൂന്ന് മാസത്തിനുള്ളിൽ തീരുമാനമെടുക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. ബില്ലുകൾ വീണ്ടും പാസാക്കി നിയമസഭ തിരിച്ചയച്ചാൽ പരമാവധി ഒരു മാസത്തിനുള്ളിൽ തീരുമാനമെടുക്കണം
ബില്ല് തടഞ്ഞുവെക്കുകയോ രാഷ്ട്രപതിക്ക് അയക്കാനായി തീരുമാനിക്കുകയോ ആണെങ്കിൽ ഒരു മാസത്തിനകം ഗവർണർ നടപടി എടുക്കണം. അനുച്ഛേദം 200 അനുസരിച്ച് ഗവർണറുടെ വിവേചനാധികാരം എന്നില്ല. സംസ്ഥാന സർക്കാരിന്റെ ഉപദേശത്തിന് അനുസരിച്ചായിരിക്കണം ഗവർണർ പ്രവർത്തിക്കേണ്ടതെന്നും സുപ്രീം കോടതി ഉത്തരവിട്ടു.
തമിഴ്‌നാട് സർക്കാരിന്റെ ഹർജിയിലാണ് പരമോന്നത കോടതിയുടെ നിർണായക ഉത്തരവ്. നിയമങ്ങൾ ജനങ്ങളുടെ ആവശ്യത്തിനായി കൊണ്ടുവരുന്നതാണ്. ബില്ലുകൾ പിടിച്ചുവെച്ച തമിഴ്‌നാട് ഗവർണറുടെ നടപടി നിയമവിരുദ്ധമാണ്. പത്ത് ബില്ലുകൾ രാഷ്ട്രപതിക്ക് വിട്ട നടപടി റദ്ദാക്കേണ്ടതാണെന്നും കോടതി പറഞ്ഞു.