ജമ്മു കശ്മീരിൽ കനത്ത മഴ; വെള്ളപ്പൊക്കം, സ്കൂളുകൾ അടച്ചു, മൊബൈൽ സേവനങ്ങൾ തടസ്സപ്പെട്ടു

ശ്രീനഗർ: ജമ്മു കശ്മീരിലെ വിവിധ ഭാഗങ്ങളിൽ കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും ജനജീവിതം ദുസ്സഹമായി. ദോഡ ജില്ലയിൽ മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ നാല് പേർ മരിച്ചതായി റിപ്പോർട്ടുണ്ട്. കത്വ, കിഷ്ത്വാർ തുടങ്ങിയ ജില്ലകളിലും സമാനമായ ദുരിതങ്ങളുണ്ടായി.
കനത്ത മഴയെയും പ്രതികൂല കാലാവസ്ഥയെയും തുടർന്ന് ജമ്മു ഡിവിഷനിലെ എല്ലാ സർക്കാർ, സ്വകാര്യ സ്കൂളുകൾക്കും അവധി നൽകിയിരിക്കുകയാണ്. മണ്ണിടിച്ചിലിനും വെള്ളപ്പൊക്കത്തിനും സാധ്യതയുള്ളതിനാൽ ജമ്മു-ശ്രീനഗർ ദേശീയപാത അടച്ചു. ഇത് ഗതാഗതത്തെ സാരമായി ബാധിച്ചു.
നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. താവി നദി ഉൾപ്പെടെ പല നദികളിലും ജലനിരപ്പ് അപകടനിലയ്ക്കു മുകളിലാണ്. പലയിടങ്ങളിലും മൊബൈൽ, ഇന്റർനെറ്റ് സേവനങ്ങൾ തടസ്സപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. വൈഷ്ണോദേവി ക്ഷേത്രത്തിലേക്കുള്ള യാത്ര താൽക്കാലികമായി നിർത്തിവച്ചു. രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. സ്ഥിതിഗതികൾ ഗൗരവതരമാണെന്നും ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.