ഹണിമൂൺ മോഡൽ കൊലപാതകം തെലങ്കാനയിലും; ഭർത്താവിനെ ഭാര്യയും കാമുകനും ചേർന്ന് കൊന്നുതള്ളി

മേഘാലയയിലെ ഹണിമൂൺ കൊലപാതകത്തിന് സമാനമായി തെലങ്കാനയിലും കൊലപാതകം. ജോംഗുലാംബ ഗഡ് വാൾ ഗ്രാമത്തിലാണ് സംഭവം. വിവാഹം കഴിഞ്ഞ് ആഴ്ചകൾക്ക് ശേഷം നവവരനെ ഭാര്യയും കാമുകനും ചേർന്ന് കൊന്ന് തള്ളി. നൃത്ത അധ്യാപകനായ ഗന്ത തേജേശ്വറാണ് കൊല്ലപ്പെട്ടത്
സംഭവത്തിൽ തേജേശ്വറിന്റെ ഭാര്യ ഐശ്വര്യ(23), കാമുകൻ തിരുമല റാവു(35) എന്നിവരെ പോലീസ് അറസ്റ്റിലായത്. 32കാരനായ തേജേശ്വറും കർണൂൽ സ്വദേശി ഐശ്വര്യയും തമ്മിൽ മെയ് 18നാണ് വിവാഹിതരായത്. ഒരു മാസത്തിന് ശേഷം തേജേശ്വറിനെ കാണാതാകുകയായിരുന്നു
സഹോദരന്റെ പരാതിയിൽ പോലീസ് അന്വേഷണം പുരോഗമിക്കുകയായിരുന്നു. ഇതിനിടെയാണ് തേജേശ്വർ ഒരു കാറിൽ പോകുന്നതിന്റെ ദൃശ്യങ്ങൾ പോലീസിന് ലഭിച്ചത്. ജൂൺ 21ന് കർണൂൽ ജില്ലയിലെ പന്യം നഗരത്തിൽ നിന്ന് യുവാവിന്റെ മൃതദേഹം കണ്ടെത്തി
കൊലപാതകത്തിൽ ഐശ്വര്യക്ക് പങ്കുണ്ടെന്ന് ബന്ധുക്കൾ ആരോപിച്ചതോടെയാണ് പോലീസ് വിശദമായി അന്വേഷണം ആരംഭിച്ചത്. അന്വേഷണത്തിൽ ഐശ്വര്യക്ക് തിരുമല എന്ന യുവാവുമായി ബന്ധമുണ്ടെന്ന് പോലീസ് കണ്ടെത്തി. മേഘാലയ ഹണിമൂൺ കൊലപാതകത്തിന്റെ മാതൃകയിൽ തേജേശ്വറിനെ കൊലപ്പെടുത്താൻ ഐശ്വര്യയും തിരുമലയും ചേർന്ന് തീരുമാനിക്കുകയായിരുന്നു
ഇതിനായി വാടക കൊലയാളികളെയും ഏർപ്പാടാക്കി. നാഗേഷ് എന്നയാൾക്കാണ് ക്വട്ടേഷൻ നൽകിയത്. ജൂൺ 17ന് നാഗേഷും സഹായികളും തേജേശ്വറിനെ കാറിൽ കൂട്ടിക്കൊണ്ടുപോകുകയും വാഹനത്തിൽ വെച്ച് തലയ്ക്കടിച്ചും കഴുത്തറുത്തും കൊലപ്പെടുത്തുകയായിരുന്നു. തിരുമല തന്റെ ഭാര്യയെയും കൊലപ്പെടുത്താൻ പദ്ധതിയിട്ടിരുന്നു.