കട്ടപ്പനയിലെ നിക്ഷേപകൻ സാബുവിന്റെ മരണം; പോലീസ് അന്വേഷണത്തിൽ തൃപ്തിയില്ലെന്ന് കുടുംബം

ഇടുക്കി കട്ടപ്പനയിലെ നിക്ഷേപകൻ സാബു തോമസിന്റെ ആത്മഹത്യയിൽ പോലീസിന് എതിരെ കുടുംബം. പോലീസ് അന്വേഷണത്തിൽ തൃപ്തിയില്ലെന്നും കോടതിയെ സമീപിക്കുമെന്നും സാബുവിന്റെ ഭാര്യ മേരിക്കുട്ടി പറഞ്ഞു. സാബുവിന്റെ ആത്മഹത്യക്ക് കാരണം സൊസൈറ്റി ഭരണസമിതിയാണ്. സിപിഎം ജില്ലാ കമ്മിറ്റി അംഗം വിആർ സജിക്ക് എതിരെ കേസ് എടുക്കണമെന്നും മേരിക്കുട്ടി പറഞ്ഞു.
ഞങ്ങൾക്ക് നീതി ലഭിക്കണം. സസ്പെൻഡ് ചെയ്തവരെ തിരിച്ചെടുത്തത് ഒരിക്കലും ന്യായമായ കാര്യമല്ല. മാനസികമായി തകർന്നു. ജീവിക്കാൻ പറ്റാത്ത സാഹചര്യമാണ്. ഇതിനെല്ലാം ഉത്തരവാദികൾ സൊസൈറ്റിക്കാരാണ്. വെറുതെ വിടരുത് ഇവരെ. ശിക്ഷ നൽകണം മേരിക്കുട്ടി പറഞ്ഞു.
സാബു തോമസിന്റെ ആത്മഹത്യയ്ക്ക് ശേഷം കേസെടുത്ത പോലീസ് നൂറ് ദിവസങ്ങൾക്ക് ശേഷമാണ് കുറ്റപത്രം സമർപ്പിച്ചത്. സൊസൈറ്റി ജീവനക്കാരായ മൂന്ന് പേരാണ് പ്രതികൾ. കട്ടപ്പന റൂറൽ ഡെവലപ്മെന്റ് സഹകരണ സൊസൈറ്റി സെക്രട്ടറി റെജി എബ്രഹാം, സീനിയർ ക്ലർക്ക് സുജമോൾ ജോസ്, ജൂനിയർ ക്ലർക്ക് ബിനോയ് തോമസ് എന്നിവരാണ് പ്രതികൾ