യുദ്ധം തുടങ്ങിയതിന് ശേഷമുള്ള ഏറ്റവും വലിയ ആക്രമണമാണ് ഇറാൻ ഈസ്രായേലിൽ നടത്തിയത്; 16 പേർക്ക് പരിക്ക്

ടെൽ അവീവ്; അമേരിക്കൻ സൈന്യം ഇറാനിലെ ആണവ കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയതിന് പിന്നാലെ ഇസ്രായേലിന് നേരെ ഇറാൻ മിസൈൽ ആക്രമണങ്ങൾ നടത്തി. ഈ ആക്രമണങ്ങളിൽ കുറഞ്ഞത് 16 പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ടുകൾ.
മധ്യ-വടക്കൻ ഇസ്രായേലിനെ ലക്ഷ്യമിട്ടായിരുന്നു ഇറാൻ്റെ ആക്രമണം. തെൽ അവീവ്, ജറുസലേം, ഹൈഫ നഗരങ്ങളിൽ സ്ഫോടനങ്ങളുണ്ടായതായും റിപ്പോർട്ടുണ്ട്. യുദ്ധം തുടങ്ങിയതിന് ശേഷമുള്ള ഏറ്റവും വലിയ ആക്രമണങ്ങളിലൊന്നാണ് ഇറാൻ നടത്തിയതെന്നാണ് വിലയിരുത്തൽ.
ഇസ്രായേൽ ആഭ്യന്തര മന്ത്രി മോഷെ അർബെലിന്റെ വീടിന് കേടുപാടുകൾ സംഭവിക്കുകയും, ഹൈഫയിലെ ചരിത്രപ്രസിദ്ധമായ അൽ ജരീന ഗ്രാൻഡ് മസ്ജിദിന് നാശനഷ്ടങ്ങളുണ്ടാവുകയും ചെയ്തു. ബെൻ ഗുരിയോൺ വിമാനത്താവളവും ആക്രമിച്ചതായി ഇറാനിയൻ റെവല്യൂഷണറി ഗാർഡ് അറിയിച്ചിട്ടുണ്ട്.
ഇറാനിലെ ഫോർദോ, നതാൻസ്, ഇസ്ഹാൻ തുടങ്ങിയ ആണവ കേന്ദ്രങ്ങളിൽ അമേരിക്ക ആക്രമണം നടത്തിയതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് എക്സിലൂടെ പങ്കുവെച്ചിരുന്നു. ഇതിന് തിരിച്ചടിയായാണ് ഇറാന്റെ മിസൈൽ ആക്രമണം. അതേസമയം, ഇറാനിൽ നിന്നുള്ള ആക്രമണങ്ങളെ ശക്തമായി നേരിടുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രസ്താവിച്ചു.