World

ഇസ്രായേൽ ഇറാൻ ആണവ ഗവേഷണ കേന്ദ്രം ആക്രമിച്ചു; സ്വിറ്റ്സർലൻഡ് ചർച്ചകൾ പരാജയപ്പെട്ടതിന് പിന്നാലെ നടപടി

ടെൽ അവീവ്/ടെഹ്‌റാൻ: ഇസ്രായേലും ഇറാനും തമ്മിലുള്ള സംഘർഷം കൂടുതൽ രൂക്ഷമാകുന്നു. സ്വിറ്റ്സർലൻഡിൽ നടന്ന ചർച്ചകൾ പരാജയപ്പെട്ടതിന് പിന്നാലെ, ഇസ്രായേൽ ഇറാനിലെ ഒരു ആണവ ഗവേഷണ കേന്ദ്രത്തിൽ ആക്രമണം നടത്തിയതായി റിപ്പോർട്ടുകൾ. ശനിയാഴ്ച പുലർച്ചെ ഇസ്ഫഹാനിലെ ഒരു പർവതത്തിന് സമീപം പുക ഉയരുന്നത് കണ്ടതായി പ്രാദേശിക വൃത്തങ്ങൾ അറിയിച്ചു.

 

രണ്ട് സെൻട്രിഫ്യൂജ് ഉൽപ്പാദന കേന്ദ്രങ്ങളെ ലക്ഷ്യമിട്ടാണ് ആക്രമണം നടന്നതെന്നും, അടുത്തിടെ മറ്റ് സെൻട്രിഫ്യൂജ് ഉൽപ്പാദന കേന്ദ്രങ്ങളിലും സമാനമായ ആക്രമണങ്ങൾ നടന്നിരുന്നുവെന്നും ഇസ്രായേൽ സൈനിക ഉദ്യോഗസ്ഥൻ അറിയിച്ചു. ഇറാനിയൻ ആണവ പദ്ധതി തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇസ്രായേൽ ഈ ആക്രമണം നടത്തുന്നതെന്ന് ഇസ്രായേൽ സൈന്യം വ്യക്തമാക്കി. ഇസ്ഫഹാനിലെ ആണവ ഗവേഷണ കേന്ദ്രത്തിന് നാശനഷ്ടങ്ങൾ സംഭവിച്ചതായി ഇസ്ഫഹാൻ പ്രവിശ്യയുടെ ഡെപ്യൂട്ടി ഗവർണർ അക്ബർ സലേഹി സ്ഥിരീകരിച്ചെങ്കിലും, ആളപായമില്ലെന്ന് അദ്ദേഹം അറിയിച്ചു.

ഇസ്രായേൽ-ഇറാൻ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ സ്വിറ്റ്സർലൻഡിൽ യൂറോപ്യൻ വിദേശകാര്യ മന്ത്രിമാരുമായി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചി ചർച്ചകൾ നടത്തിയിരുന്നു. എന്നാൽ, ഭീഷണിയുടെ നിഴലിൽ ആണവ പദ്ധതിയെക്കുറിച്ച് ചർച്ചകൾക്ക് തയ്യാറല്ലെന്ന് ഇറാൻ അറിയിച്ചതോടെ ചർച്ചകൾ പരാജയപ്പെടുകയായിരുന്നു.

ഇതിനിടെ, ഇസ്രായേലിൻ്റെ ആക്രമണം തങ്ങളുടെ ആണവായുധ നിർമ്മാണ ശേഷിയെ കുറഞ്ഞത് രണ്ടോ മൂന്നോ വർഷത്തേക്ക് വൈകിച്ചിട്ടുണ്ടെന്ന് ഇസ്രായേൽ വിദേശകാര്യ മന്ത്രി ഗിഡിയൻ സാർ പറഞ്ഞു. ഇറാന്റെ ആണവ പദ്ധതി പൂർണ്ണമായി ഇല്ലാതാക്കുന്നത് വരെ ആക്രമണം തുടരുമെന്നും ഇസ്രായേൽ സൈനിക വക്താവ് അറിയിച്ചു.

അതേസമയം, ഇസ്രായേലിന്റെ ആക്രമണത്തിൽ 400-ൽ അധികം ആളുകൾ കൊല്ലപ്പെടുകയും 3000-ത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഇറാൻ അറിയിച്ചു. ഇറാൻ ആണവ നിലയങ്ങളിൽ ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങൾ “മുമ്പെങ്ങുമില്ലാത്ത ആണവ ദുരന്തത്തിലേക്ക്” നയിക്കുമെന്ന് റഷ്യൻ യുഎൻ അംബാസഡർ വാസിലി നെബെൻസിയ മുന്നറിയിപ്പ് നൽകി. ഇറാനിലെ ബുഷെഹർ ആണവ നിലയത്തിന് നേരെയുള്ള ആക്രമണം വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് യുഎൻ ആണവ നിരീക്ഷണ സമിതിയും ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.

Related Articles

Back to top button
error: Content is protected !!